കാറിൽ കടത്തിയ 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഹനീഫ് (ഇടത്), കാറിന്റെ പിൻസീറ്റിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച കഞ്ചാവ് (വലത്)
അങ്കമാലി: കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി കാസർകോട് ഉളിയത്തടുക്ക നാഷണൽ നഗർ ബിസ്മില്ല മൻസിലിൽ ഹനീഫി (38)നെ എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടി. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡിഷയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് കാറിൽ കടത്തുകയായിരുന്നു കഞ്ചാവ്. അങ്കമാലി ടിബി ജങ്‌ഷനിൽ സാഹസികമായാണ് കാർ പിടിച്ചെടുത്തത്.
പിൻസീറ്റിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് 31 പൊതികളിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. ഹനീഫ് കാറിൽ ഒഡിഷയിൽ പോയി അവിടെനിന്ന് കഞ്ചാവ് വാങ്ങി കൊണ്ടുവരികയായിരുന്നു. പരിശോധന ഒഴിവാക്കാൻ ഊടുവഴികളിലൂടെയാണ് യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ വർഷം റൂറൽ ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവുവേട്ടയാണിത്.
നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ജെ ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്‌പി എൻ ബാബുക്കുട്ടൻ, അങ്കമാലി എസ്ഐമാരായ എം കെ ശ്യാം, ലാൻസി ദാസ്, കെ പി വിജു, എം എസ് വിജീഷ്, എഎസ്ഐ ടി ആർ രാജീവ്, സീനിയർ സിപിഒ ജിബിൻ കൃഷ്ണ തുടങ്ങിയവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.










0 comments