print edition ലോക സാമ്പത്തിക ഫോറം ; നിക്ഷേപസാധ്യതകള്‍ അവതരിപ്പിച്ച് കേരളം

ലോക സാമ്പത്തിക ഫോറത്തില്‍ പോളിഷ് കോണ്‍ഫെഡറേഷന്‍ ലെവിയാറ്റന്റെ ഡയറക്ടര്‍ ജനറല്‍ മാല്‍ഗോര്‍സാറ്റ മ്രോസ്‌കോവ്സ്‌ക ഹോണുമായി വ്യവസായ മന്ത്രി പി രാജീവ് സംവദിക്കുന്നു. എ പി എം മുഹമ്മദ് ഹനീഷ് സമീപം
തിരുവനന്തപുരം
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തില്‍ (ഡബ്ല്യുഇഎഫ്) കേരളത്തിന്റെ പ്രതിനിധി സംഘത്തെ നയിക്കുന്ന മന്ത്രി പി രാജീവ് പ്രമുഖ വ്യവസായികളുമായി സംവദിച്ചു. സംസ്ഥാനത്തിന്റെ വലിയ നിക്ഷേപ അവസരങ്ങളെ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.
വ്യാവസായിക മേഖലയിലെ ഭാവിനിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമായി കേരളം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് പി രാജീവ് പറഞ്ഞു. നയസ്ഥിരത, ഡിജിറ്റല്‍ ഭരണം, ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയാണ് കേരളത്തെ മികച്ചയിടമാക്കുന്നത്. ഇത്തരം സാധ്യതകളെ സംയോജിപ്പിച്ച് പരമ്പരാഗത കയറ്റുമതി മേഖലയെ ആഗോളശൃംഖലയുടെ ഭാഗമാക്കാന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോളിഷ് കോണ്‍ഫെഡറേഷന്‍ ‘ലെവിയാറ്റന്റെ’ ഡയറക്ടറുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. പോളണ്ടിനും കേരളത്തിനും ഇടയില്‍ സാമ്പത്തിക സഹകരണം കെട്ടിപ്പടുക്കാൻ ഒട്ടേറെ സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡ്രിപ്പ് ക്യാപിറ്റലിന്റെ സിഇഒ പുഷ്കര്‍ മുകേവാറുമായുള്ള ചര്‍ച്ചയില്‍ കേരളത്തിലെ ചെറുകിട- ഇടത്തരം ഉൽപ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമുള്ള സാധ്യതകള്‍ മന്ത്രി ചൂണ്ടിക്കാട്ടി.
പീപ്പിൾ ഫോർ അർബൻ ആൻഡ് റൂറൽ എഡ്യൂക്കേഷൻ സ്ഥാപകയും വ്യവസായിയുമായ ഡോ. ഷൈല തല്ലൂരി, സിന്‍ഹാസ് ജിഎംബിഎച്ച് സ്ഥാപകൻ രാജീവ് സിന്‍ഹ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി പി വിഷ്ണുരാജ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.










0 comments