ad
Deshabhimani

മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ

Liquor V D Satheesan
വെബ് ഡെസ്ക്

Published on Jun 21, 2026, 07:29 PM | 1 min read

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതിയിളവ്‌ പ്രഖ്യാപിച്ച യുഡിഎഫ്‌ സർക്കാരിന്റെ കന്നിബജറ്റിലെ നിർദ്ദേശങ്ങൾ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. മദ്യവ്യാപനത്തിനും കരിമണല്‍ ഖനനത്തിനും വഴിയൊരുക്കുന്ന ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്.


യുഡിഎഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് നേരെ വിപരീതമായിട്ടുള്ളതും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ നിര്‍ദ്ദേശവുമായി ഒരുകാരണവശാലും മുന്നോട്ടുപോകരുതെന്നും അത് പിന്‍വലിച്ചേ മതിയാകൂ എന്നും കത്തിൽ പറയുന്നു. ആലപ്പുഴ തീരദേശത്തെ ജനജീവിതത്തിന് അങ്ങേയറ്റത്തെ ആഘാതം വരുത്തിവയ്ക്കുന്ന കരിമണല്‍ ഖനനത്തിന് അവസരമൊരുക്കുന്ന ബജറ്റ് നിര്‍ദ്ദേശവും പിന്‍വലിക്കണം. കരിമണല്‍ കര്‍ത്താക്കന്മാര്‍ക്ക് ആലപ്പുഴ തീരം തീറെഴുതാനുള്ള ഒരു നീക്കവും നടപടിയും സര്‍ക്കാരില്‍ നിന്ന് ഉണ്ടാകരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും സുധീരൻ പറഞ്ഞു.


മദ്യക്കമ്പനികൾക്ക്‌ കൊള്ളലാഭമുണ്ടാക്കാനുള്ള തീരുമാനം കർണാടക മദ്യലോബിക്ക്‌ വേണ്ടിയെന്ന്‌ ആക്ഷേപം. മദ്യത്തിന് 251 ശതമാനം നികുതിയുള്ളപ്പോൾ വീര്യം കുറഞ്ഞവയ്‌ക്ക്‌ 120 ശതമാനംവരെയാണ്‌ ബജറ്റിൽ ഇളവ്‌. നികുതിയിളവിന് എൽഡിഎഫ്‌ സർക്കാരിൽ സമ്മർദം ചെലുത്തി പിന്തിരിയേണ്ടിവന്ന കമ്പനിയുടെ സ്വാധീനം ഇതിനകം പുറത്തുവന്നു.പുതിയ നിർദേശം നടപ്പാകുന്നതോടെ, ബംഗളൂരു ഉൾപ്പെടെ വൻനഗരങ്ങളിൽ സുലഭമായ ‘റെഡി-ടു- ഡ്രിങ്ക്' ബ്രാൻഡുകൾ ബിവറേജസ്‌ ഒ‍ൗട്ട്‌ലറ്റ്‌ വഴി വിതരണംചെയ്യും. യുവജനങ്ങളെയും സ്‌ത്രീകളെയുമാണ്‌ കന്പനികൾ ലക്ഷ്യമിടുന്നത്‌. നിർമാണച്ചെലവ്‌ കുറവുള്ള ഇവയ്‌ക്ക്‌ നികുതിയിളവുകൂടി നൽകിയതോടെ കമ്പനികൾക്ക്‌ അമിതലാഭം കൊയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home