പത്തനംതിട്ടയിൽ കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ

കോന്നിയിൽ കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ. ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ
കോന്നി : പത്തനംതിട്ട അതുമ്പുംകുളം ആവോലികുഴി ജനവാസമേഖലയിലെ കൃഷിസ്ഥലത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആവോലിക്കുഴി ചരിവുകാലായിൽ സന്തോഷിന്റെ വീടിനോടുചേർന്ന് കൃഷിയിടത്തിലാണ് ശനി രാവിലെ ആനയുടെ ജഡം കണ്ടത്.
സന്തോഷ് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഈ സ്ഥലത്ത് സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് സമീപമാണ് കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. കോന്നി ഫോറസ്റ്റ് റേഞ്ചിലെ ഉത്തര കുമരംപേരൂർ (ഞള്ളൂർ) ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയിലുള്ള വനമേഖലയോട് ചേർന്ന ജനവാസ മേഖലയാണിവിടം.
ഏകദേശം 10 വയസുള്ള കൊമ്പനാണ് ചരിഞ്ഞത്. കൃഷിയിടത്തിലെ സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റതാകാം കാട്ടാന ചരിയാൻ കാരണമാണെന്നാണ് പ്രാഥമിക നിഗമനം. കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, റേഞ്ച് ഓഫീസർ ശശീന്ദ്ര കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ കോന്നി ഫോറസ്റ്റ് വെറ്റിനറി യൂണിറ്റിലെ ഡോ. ജെയ്‌സ് മോൻ, തണ്ണിത്തോട് മൃഗാശുപത്രിയിലെ ഡോ. വിജി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ തണ്ണിത്തോട് പേരുവാലിയിൽ പോസ്‌റ്റേമോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം ജഡം മറവുചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന്റെ പേരിൽ വനം വകുപ്പ് കേസ് എടുത്തതായി റേഞ്ച് ഓഫീസർ ശശീന്ദ്രകുമാർ പറഞ്ഞു. പ്രദേശത്ത് കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.










0 comments