print edition വന്യജീവി ആക്രമണം വിലയിരുത്താനെത്തിയ മന്ത്രിയുടെ മുന്നിൽ കാട്ടാന

മന്ത്രി ഷിബു ബേബിജോണിന്റെ വാഹനത്തിന് കാട്ടാന തടസം സൃഷ്ടിച്ചപ്പോള്‍
അതിരപ്പിള്ളി: കാട്ടാന ആക്രമണത്തെത്തുടർന്ന് സ്ഥിതിഗതി വിലയിരുത്താനെത്തിയ വനം മന്ത്രി ഷിബു ബേബിജോണിന്റെ വാഹന വ്യൂഹത്തിനുമുന്നിലേക്ക് കാട്ടാനയിറങ്ങി. ഞായർ രാത്രി വാഴച്ചാൽ–ചാർപ്പ മേഖലയിലാണ് സംഭവം.
വാഴച്ചാൽ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുന്നതിനിടെയാണ് ചാർപ്പയിൽ റോഡിൽ കാട്ടാന നിലയുറപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും കാട്ടാനയെ വനത്തിലേക്ക് തുരത്തിയ ശേഷമാണ് മന്ത്രി യാത്ര പുനരാരംഭിച്ചത്.
മെയ് 30ന് വൈശ്ശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ സന്ദർശനം. കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്റെ വീട് മന്ത്രി സന്ദർശിച്ചു. ധനസഹായത്തിന്റെ ആദ്യഗഡുവായ അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറി. ആനയെ മറ്റൊരു വനത്തിലേക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണം തടയാൻ തന്റെ കൈയിൽ ഒറ്റമൂലികളൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ പ്രസ്‌താവന ഏറെ വിവാദമായിരുന്നു. തിങ്കളാഴ്‌ച ചാലക്കുടിയിൽ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നെങ്കിലും വന്യമൃഗ ശല്യത്തിന് അറുതിവരുത്താൻ പുതിയ തീരുമാനങ്ങൾ എടുത്തില്ല.










0 comments