വന്യമൃഗശല്യം, പകലും രക്ഷയില്ല
ഓടിക്കയറി, കുടുങ്ങി; ബേക്കറിയിൽ കാട്ടുപന്നി


സ്വന്തം ലേഖകൻ
Published on Feb 02, 2026, 08:09 PM | 1 min read
താമരശേരി: ബേക്കറിയിൽ ഓടിക്കയറി പലഹാരക്കൂടുകൾക്കിടയിൽ കുടുങ്ങിയ ആളെക്കണ്ട് കടക്കാരും സാധനം വാങ്ങാനെത്തിയവരും പരിഭ്രാന്തരായി. പട്ടാപ്പകൽ താമരശേരിയിൽ ദേശീയപാതയോരത്തെ കടയിൽ കാട്ടുപന്നി കയറിയതാണ് സംഭവം. പോസ്‌റ്റ് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന ജനതാ ബേക്കറിയിലേക്കാണ് പകൽ ഒന്നോടെ കാട്ടുപന്നി ഓടിക്കയറിയത്. ബേക്കറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീകളുൾപ്പെടെയുള്ളവർ പരിഭ്രാന്തരായി പുറത്തേക്കോടി.
നാട്ടുകാർ ഏറെ പണിപ്പെട്ടാണ് കാട്ടുപന്നിയെ കടയിൽനിന്ന് പുറത്തുചാടിച്ചത്. പോവുന്നപോക്കിൽ ഒരു സ്വകാര്യ ബസിലും കാറിലും നിർത്തിയിട്ട ഒരു സ്കൂട്ടറിലും ഇടിച്ചു. പിന്നീട് അടുത്ത പ്രദേശത്തെ ഉൾറോഡിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല എന്നത് ആശ്വാസകരമായി. രാത്രിയിൽ ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങൾ ഇറങ്ങി അക്രമം പതിവാണെങ്കിലും പകലും ഇവ ഇറങ്ങി ഏറെ ഭീതിയുണ്ടാക്കിയതിൽ ആശങ്കയിലാണ് നാട്ടുകാർ. വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് മലയോരജനത.










0 comments