print edition മനുഷ്യ– വന്യജീവി സംഘര്‍ഷം ; നിയമത്തിൽ ഭേദഗതി നിര്‍ദേശിക്കാൻ കേരളം


എം സനോജ്
Published on Mar 06, 2026, 02:24 AM | 1 min read
നിലന്പൂര്‍
മനുഷ്യ– വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളിലും വകുപ്പുകളിലും പുതിയ അധ്യായം ഉള്‍പ്പെടുത്താന്‍ ഭേദഗതി നിര്‍ദേശിക്കാനൊരുങ്ങി സംസ്ഥാനം. ചീഫ് വൈല്‍ഡ് വാര്‍ഡന്റെ അധ്യക്ഷതയില്‍ വിദഗ്ധസമിതി രൂപീകരിച്ച് കേന്ദ്രനിയമത്തില്‍ ചേര്‍ക്കേണ്ടതായ പുതിയ നിര്‍ദേശങ്ങളടങ്ങിയ പ്രത്യേക അധ്യായത്തിന്റെ കരട് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ഭേദഗതി ശുപാര്‍ശ ചെയ്യും. കരട് തയ്യാറാക്കുന്നതിന് വിദഗ്ധസമിതിയ്ക്ക് മൂന്ന് മാസം നല്‍കിയിരിക്കുന്നു. മനുഷ്യ– വന്യജീവി സംഘര്‍ഷങ്ങളില്‍ പ്രായോഗികമായും ദ്രുതഗതിയിലും അടിയന്തര ഇടപെടലിന് കേന്ദ്രനിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റംവേണമെന്നാണ് കേരളത്തിന്റെ ആവശ്യം. വനമേഖലയോട് ചേര്‍ന്ന കൃഷിഭൂമിയില്‍ അനുയോജ്യമായ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വന്യജീവികള്‍മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനും വന്യജീവികളുടെ പെരുപ്പും നിയന്ത്രിക്കാനും ഉതകുന്ന വ്യവസ്ഥ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദേശം.
വിജ്ഞാന പങ്കാളിത്ത സ്ഥാപനങ്ങള്‍ വരുന്നു
വനം വന്യജീവി സംരക്ഷണം, പഠനം, ഗവേഷണം, ബോധവല്‍ക്കരണം, വനാശ്രിത സമൂഹങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പാക്കി വിജ്ഞാന പങ്കാളിത്ത സ്ഥാപനങ്ങള്‍ വരും. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ കോളേജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ബന്ധിപ്പിച്ച് വിജ്ഞാന പങ്കാളിത്ത സ്ഥാപനങ്ങളാക്കി പ്രവര്‍ത്തിക്കുന്നതാണ് പദ്ധതി. വനം– വന്യജീവി പ്രവര്‍ത്തനങ്ങളില്‍ ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് പുതിയ രീതി. പദ്ധതിയുടെ വിശദമായ പ്രവര്‍ത്തനരേഖ തയ്യാറാക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ് പ്രമോദ് ജി കൃഷ്ണനെ ചുമതലപ്പെടുത്തി.










0 comments