സംഘപരിവാറിന്റെ വർഗീയ വിദ്വേഷ അജണ്ടക്കെതിരെ ജാഗ്രത വേണം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സംഘപരിവാർ അഴിച്ചുവിടുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും എതിരെ പൊതുസമൂഹം അതീവ ജാഗ്രത പുലർത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം പ്രദേശത്ത് ഛത്തീസ്‌ഗഡ് സ്വദേശിയായ റാം നാരായണൻ ബാഗേലിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണ്.
ഈ ക്രൂരകൃത്യത്തിന് പിന്നിലെ സംഘപരിവാർ ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. 'ബംഗ്ലാദേശി' എന്ന് വിളിച്ചാക്ഷേപിച്ചാണ് റാം നാരായണനെ മർദ്ദിച്ചു കൊന്നതെന്നാണ് വ്യക്തമാകുന്നത്. സംഘപരിവാർ രാജ്യമാകെ പടർത്തിക്കൊണ്ടിരിക്കുന്ന വർഗീയ വിദ്വേഷത്തിന്റെ ഇരയാണ് റാം നാരായണൻ ബാഗേൽ. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇരയുടെ കുടുംബത്തിനൊപ്പമാണ്. പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു. കുറ്റക്കാർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
പാലക്കാട് പുതുശ്ശേരിയിൽ ക്രിസ്മസ് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണവും ഇതിനോട് ചേർത്തു വായിക്കേണ്ടതുണ്ട്. കുട്ടികളുടെ കരോൾ സംഘത്തെ ആക്രമിച്ച വ്യക്തിക്കും സംഘപരിവാർ ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ആഘോഷങ്ങളെ പോലും വർഗീയമായി കണ്ട് അക്രമം അഴിച്ചുവിടുന്ന പ്രവണത കേരളത്തിന് അപമാനകരമാണ്. ഇത്തരം അക്രമങ്ങൾക്കെതിരെയും വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയർന്നു വരേണ്ടതുണ്ട്. കേരളത്തിന്റെ മതേതര മനസിനെ തകർക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി അഭ്യർഥിച്ചു.









0 comments