print edition ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്‌ക്കുന്നവർക്ക് ഒപ്പമില്ല: കാന്തപുരം സമസ്‌ത

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്‌ക്കുന്നവർക്ക് ഒപ്പംനിൽക്കില്ലെന്ന് സമസ്‌ത കാന്തപുരം വിഭാഗം നേതാവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങൾ. സഹായിച്ചവരെ തിരിച്ചും സഹായിക്കും. ഞങ്ങളുടെ പ്രസ്ഥാനം എന്നും മനുഷ്യർക്കൊപ്പമാണ്.
ജമാഅത്തെ ഇസ്ലാമിയെ ഒരിക്കലും പിന്തുണക്കില്ല. തുടർഭരണം വേണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കുന്നത് വോട്ടർമാരാണ്. ഭരിക്കുന്ന കക്ഷികളുടെ ഭരണം നന്നായി എങ്കിൽ, അത് ഇഷ്ടപ്പെട്ടുവെങ്കിൽ വോട്ടർമാർ തുടർഭരണത്തെ അനുകൂലിക്കും. ജമാഅത്തെ ഇസ്ലാമി മതതീവ്ര പ്രസ്ഥാനമാണ് എന്നാണ് ഞങ്ങളുടെ നിലപാട്. അവർ മതരാഷ്‌ട്രവാദത്തെ അംഗീകരിക്കുന്നു. അതുൾക്കൊള്ളാൻ കഴിയില്ല. ആ കാര്യം നേരത്തെ പ്രഖ്യാപിച്ചതാണെന്നും സ്വകാര്യ ചാനലിനോട് ബുഖാരി തങ്ങൾ പറഞ്ഞു.
അധിക്ഷേപിച്ച് ജമാഅത്തെ ഇസ്ലാമി
കോഴിക്കോട് : തീവ്രവാദ വിരുദ്ധ പ്രമേയത്തിന്റെ പേരിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയെ അധിക്ഷേപിച്ച് ജമാഅത്തെ ഇസ്ലാമി.
നൂറാം വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദ–തീവ്രവാദ നയത്തെ വിമർശിച്ചതിനാണ് അധിക്ഷേപം. സിപിഐ എമ്മിന് വേണ്ടിയാണ് പ്രമേയം എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ആരോപണം. സമസ്‌ത പ്രമേയം വ്യാപകമായി ചർച്ചയായതിലുള്ള രോഷം മുഴുവൻ പ്രകടിപ്പിച്ച് ജമാഅത്തെ മുഖവാരിക ‘പ്രബോധന’ത്തിലാണ് സമസ്‌തയെ ആക്ഷേപിച്ചത്. സമസ്‌തയിലെ ഒരുവിഭാഗത്തെ വിരുദ്ധരെന്ന് മുദ്രകുത്തി മുസ്ലിംലീഗ് ചാർത്തിയ ‘ശജറ’ പ്രയോഗം ഉപയോഗിച്ചാണ് ജമാഅത്തെ വിമർശമെന്നതും ശ്രദ്ധേയം.
ജമാഅത്തെക്കെതിരായ നീക്കത്തിൽ ലീഗ്‌വിരുദ്ധരാണെന്ന് സ്ഥാപിച്ച് സമസ്‌തയിൽ ഭിന്നിപ്പ് വിതയ്‌ക്കുക എന്നതാണ് ലക്ഷ്യം. സിപിഐ എം ആവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി വിരുദ്ധതയാണ് സമസ്‌ത കുണിയയിലെ നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയമായി അവതരിപ്പിച്ചതെന്നാണ് ‘ശജറകളുടെ പ്രമേയം ആർക്കുവേണ്ടി?’ എന്ന തലക്കെട്ടിൽ ഒ അബ്ദുറഹ്മാൻ (എ ആർ) എഴുതിയ ലേഖനത്തിൽ പറയുന്നത്.










0 comments