മേപ്പാടിയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ മണ്ണിടിച്ചിൽ. കള്ളാടി മീനാക്ഷി പാലത്തിനടുത്താണ് സംഭവം. പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തോട് ചേർന്ന് മണ്ണെടുത്ത സ്ഥലത്തുനിന്നാണ് മണ്ണ് റോഡിലേക്ക് പതിച്ചത്.
മണ്ണിടിച്ചിലിനെ തുടർന്ന് റോഡിൽ വാഹനങ്ങൾ കുടുങ്ങി. മണ്ണ് പതിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ നിർമിച്ചിരുന്ന കോൺക്രീറ്റ് ഭിത്തിയും തകർന്നിട്ടുണ്ട്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിയതായാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
ചുളിക്ക ഗവ. എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്.
മണ്ണിടിച്ചിൽ പ്രദേശത്തുള്ള വീടുകളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി.
മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഒന്‍പത് പേർ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴുപേരെ കാണാതായതായും വിവരം.
നിലവിൽ മുപ്പതംഗ എൻഡിആർഎഫ് സംഘം വയനാട്ടിലുണ്ട്. കോഴിക്കോട് നിന്ന് ഒരു യൂണിറ്റ് എൻഡിആർഎഫ് സംഘം കൂടി വയനാട്ടിലേക്ക് പുറപ്പെടും. പൊലീസും നാട്ടുകാരും ചേർന്നും രക്ഷാപ്രവർത്തനം തുടരുകയാണ്.
മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
മണ്ണിടിച്ചിലിൽ സ്വകാര്യ ബസ് മണ്ണിനടിയിലായി. നിർമാണ സ്ഥലത്തേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസാണ് മണ്ണിനടിയിലായത്. ബസിനുള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്നോ എന്നതിൽ സ്ഥിരീകരണമില്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.










0 comments