print edition ഡാമുകളിലെ ജലനിരപ്പ് താഴുന്നു; ഇടുക്കിയിൽ 34 ശതമാനം

സ്വന്തം ലേഖിക
Published on Apr 23, 2026, 12:01 AM | 1 min read
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂട് വർധിച്ചതോടെ കെഎസ്‌ഇബിയുടെ കീഴിലുള്ള അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു. ഇടുക്കി സംഭരണിയിൽ ആകെ ശേഷിയുടെ 34.41 ശതമാനം (2335.86 അടി) മാത്രമാണുള്ളത്. ഇടമലയാറിൽ 30.65ശതമാനം ജലമാണ് ശേഷിക്കുന്നത്. വയനാട്ടിലെ പ്രധാന അണക്കെട്ടായ ബാണാസുരസാഗറിൽ ജലനിരപ്പ് 22.86 ശതമാനമായി കുറഞ്ഞു. പമ്പ അണക്കെട്ടിൽ 0.13ശതമാനം വെള്ളം മാത്രമാണുള്ളത്.
ജലനിരപ്പ് കുറയുന്നത് വൈദ്യുതി ഉൽപാദനത്തെയും ബാധിക്കുന്നുണ്ട്. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച്, ഇടുക്കിയിൽ നിന്ന് 9.136 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിക്കാനായത്. ഇൗ മാസംതന്നെ 11.5 ദശലക്ഷം യൂണിറ്റ് വരെ ഉൽപാദിപ്പിച്ചതിൽ നിന്നാണ് കുറവ്. ഇവിടെ ആറ് ജനറേറ്ററുകളും പ്രവർത്തനസജ്ജമാണ്. ശബരിഗിരിയിൽനിന്ന് 4.937 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചു. കുറ്റ്യാടിയിൽനിന്ന് 1.96 ദശലക്ഷം യൂണിറ്റ്, ഇടമലയാർ 0.85 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനം.
ഒരു അണക്കെട്ടിലും സ്പിൽവേ വഴി വെള്ളം പുറത്തേക്ക് വിടുന്നില്ല. വരുംദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടി വരുമെന്നും പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നത് വർധിപ്പിക്കേണ്ടി വരുമെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച 110.4969 ദശലക്ഷം യൂണിറ്റ്
സംസ്ഥാനത്ത് ചൊവ്വാഴ്ച 110.4969 ദശലക്ഷം യൂണിറ്റിന്റെ വൈദ്യുതി ഉപഭോഗം. വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകതയിലും (പീക് ഡിമാൻഡ്) വലിയ വർധനയുണ്ട്. 5728 മെഗാവാട്ട് ഉപയോഗിച്ചു.










0 comments