മാലിന്യം വലിച്ചെറിയൽ ; വിവരം നൽകുന്നവർക്ക് പിഴത്തുകയുടെ 25% പാരിതോഷികം

തിരുവനന്തപുരം
മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് തെളിവുകളോടെ വിവരം നൽകുന്നവർക്കുള്ള പാരിതോഷികം, ചുമത്തുന്ന പിഴത്തുകയുടെ നാലിലൊന്നാക്കിയതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. പരമാവധി 2500 രൂപ എന്ന പരിധി ഒഴിവാക്കി. ഇതോടെ ഗുരുതര കുറ്റകൃത്യം തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് ഉയർന്ന പാരിതോഷികം ലഭിക്കും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വർധിപ്പിക്കാനാണ് നടപടി.
തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും പാരിതോഷികം ലഭിക്കുന്നെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഏകീകൃത വാട്‌സാപ് നമ്പർ 9446700800ലേക്ക് വരുന്ന പരാതികൾ കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതും കൂടിക്കിടക്കുന്നതും സംബന്ധിച്ച് 8,674 പരാതിയാണ് ഇതുവരെ വാട്‌സാപ്പിൽ ലഭിച്ചത്. കൃത്യമായ വിവരങ്ങളോടെ ലഭിച്ച 5,361 പരാതികൾ സ്വീകരിച്ചു. 4,525 കേസുകളിലും മാലിന്യം നീക്കംചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിച്ചു. മാലിന്യം വലിച്ചെറിയുന്നവരുടെ വിശദാംശങ്ങളടക്കം ലഭിച്ച 439 പരാതികളിൽ കുറ്റക്കാർക്ക് 33.5 ലക്ഷം രൂപ പിഴയിട്ടു. 31 പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചു.
നടപടി ഇങ്ങനെ
മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ : 5,000 രൂപ പിഴ
മലിനജലം ഒഴുക്കൽ : 5,000 – 50,000 പിഴ
മാലിന്യം ജലാശയങ്ങളിൽ തള്ളൽ : 10,000–50,000 പിഴ, 6 മാസം മുതൽ 1 വർഷം വരെ തടവ്
നിരോധിത പ്ലാസ്റ്റിക്കിന്റെ വിൽപ്പന : 10,000 –50,000 പിഴ










0 comments