വിഴിഞ്ഞം ഓഹരി കൈമാറ്റം: സതീശന്റെ ആ കള്ളവും പൊളിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയെ പഴിചാരി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ ആ കള്ളവും പൊളിഞ്ഞു. നിലവിൽ ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്ന് പറഞ്ഞ സതീശൻ, ജൂൺ അഞ്ചിലെ ദേശാഭിമാനി പത്രത്തിലെ വാർത്ത ചൂണ്ടിക്കാട്ടിയാണ് ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.
ഇക്കണോമിക്സ് ടൈംസ് ജൂണ്‍ ഒന്നിന് നല്‍കിയ വാര്‍ത്ത
വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി)ക്ക് കൈമാറുന്നതിനെ കുറിച്ച് അറിയാവുന്ന ഏക പത്രം ദേശാഭിമാനിയാണെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ഇക്കണോമിക്സ് ടൈംസിലാണ് ആദ്യം വാർത്തവന്നത് എന്നതാണ് സത്യം. ജൂൺ ഒന്നിന് 'APSEZ in talks to sell stake in Vizhinjam box transshipment port to Mediterranean Shipping Company' എന്ന തലക്കെട്ടോടെയാണ് വാർത്ത നൽകിയത്. പിന്നാലെ ജൂൺ മൂന്നിന് മാതൃഭൂമിയും വാർത്ത ഏറ്റെടുത്തു. അദാനി കമ്പനിയിൽ എംഎസ്‍സിക്ക് ഓഹരിപങ്കാളിത്തം പരിഗണയിൽ എന്ന തലക്കെട്ടോടെ മാതൃഭൂമി വാർത്ത നൽകി. തുറമുഖ നടത്തിപ്പിൽ എംഎസ്‍സിക്ക് ഓഹരി പങ്കാളിത്തം നൽകിയുള്ള സഹകരണമാണ് അദാനി കമ്പനി ലക്ഷ്യമിടുന്നതെന്നും ഇക്കാര്യത്തിൽ ഇരു കമ്പനിയും ചർച്ചകൾ തുടങ്ങിയതായാണ് സൂചനയെന്നും മാതൃഭൂമി പറയുന്നു.
മാതൃഭൂമി ജൂണ്‍ മൂന്നിന് നല്‍കിയ വാര്‍ത്ത
മാതൃഭൂമിയുടെയും ഇക്കണോമിക്സ് ടൈംസിന്റെയും വാർത്ത കാണാതെ ദേശാഭിമാനിയുടെ പേര് പറഞ്ഞ്, എൽഡിഎഫ് സർക്കാരിനെ ലക്ഷ്യമാക്കിയുള്ള സതീശന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് പിന്നിലെ സതീശന്റെ ഒത്തുകളിയും വിവാദമായ മംഗളൂരു യാത്രാ ഡീലുമെല്ലാം ദേശാഭിമാനിയാണ് പുറത്തെത്തിച്ചത്. ഇതിന്റെ വിദ്വേഷമാണ് മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധമായ ആരോപണത്തിന് പിന്നിൽ. ഓഹരി കൈമാറ്റത്തെ കുറിച്ച് മനോരമയടക്കമുള്ള മാധ്യമങ്ങൾ പിന്നീട് ചെയ്ത വാർത്തകളും മുഖ്യമന്ത്രി സൗകര്യപൂർവ്വം മറന്നു.










0 comments