വിഷ്ണു ജീവിക്കും, ഇനി അഞ്ചു പേരിലൂടെ; അവയവം വഹിച്ചുള്ള ആംബുലൻസ് കോട്ടയത്തെത്തി

വിഷ്ണു (ഇടത്), അവയവങ്ങൾ കൊണ്ടുപോയ ആംബുലൻസ് (വലത്)
കോട്ടയം: കോഴിക്കോട് മിംസ് ആശുപത്രിയിൽ വച്ച് മസ്തിഷ്കമരണം സംഭവിച്ച വിഷ്ണുവിന്റെ അവയവം കോട്ടയം മെഡിക്കൽ കോളേജിൽ എത്തി. ഒരു വൃക്കയാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് റോഡുമാർഗം എത്തിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 12.30 ഓടെ കോട്ടയത്തെത്തി. വയനാട് ഓറിയന്റൽ കോളേജിലെ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായിരുന്നു വിഷ്ണു.
ഇരിങ്ങൽ കോട്ടക്കൽ സ്വദേശിയായ വിഷ്ണുവിനെ ജൂലൈ 6-ന് തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും ജൂലൈ 7-ന് രാത്രി 8 മണിയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
KL05BB 5596 എന്ന ആംബുലൻസിലാണ് അവയവങ്ങൾ കോട്ടയത്തെത്തിച്ചത്. ഗ്രീൻ കോറിഡോർ ഒരുക്കി ആംബുലൻസിന് വഴി നൽകാൻ രാവിലെ മുതൽ പൊലീസ് നിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും, ഒരു വൃക്ക കോഴിക്കോട് മിംസ് ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്.
കണ്ണുകൾ (കോർണിയ) കോഴിക്കോട് മെഡിക്കൽ കോളേജിന് നൽകി. അമ്മ ഷിബിനയും സഹോദരി ജ്യോതികയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായത് ഒട്ടേറെപ്പേർക്ക് ആശ്വാസമായി.










0 comments