print edition സതീശന്റെ വാദം പൊളിച്ച് കേന്ദ്രമന്ത്രി; വിഴിഞ്ഞം ഓഹരി കൈമാറ്റം സംസ്ഥാന സർക്കാരിന്റെ അറിവോടെ

ന്യൂഡൽഹി: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ 49ശതമാനം ഓഹരി വിദേശ കമ്പനിക്ക് കൈമാറുന്നത് സംസ്ഥാന സർക്കാരിന്റെ അറിവോടെയെന്ന് കേന്ദ്ര സർക്കാർ. ഓഹരി കൈമാറ്റം സംസ്ഥാന സർക്കാർ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ കള്ളം ഇതോടെ പൊളിഞ്ഞു.
കൈമാറ്റ നിർദേശം തുറമുഖ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മുന്നോട്ടുവച്ചെന്ന വിവരം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സൊനോവാൾ ലോക്‌സഭയിൽ വെളിപ്പെടുത്തി. അടൂർ പ്രകാശിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് സതീശന്റെയും യുഡിഎഫ് സർക്കാരിന്റെയും അസത്യപ്രചാരണത്തിന്റെ മുനയൊടിക്കുന്ന വെളിപ്പെടുത്തൽ.
വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം പൂർണമായും സംസ്ഥാന സർക്കാരിനാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മേജർ തുറമുഖങ്ങൾ മാത്രമാണ് കേന്ദ്രസർക്കാരിന് കീഴിലുള്ളത്. വിഴിഞ്ഞം അടക്കമുള്ള തുറമുഖങ്ങളുടെ വികസന കാര്യങ്ങളെല്ലാം സംസ്ഥാന സർക്കാരുകളുടെ നിയമപരിധിയിലും ഉത്തരവാദിത്തത്തിലുമാണ്.
വിഴിഞ്ഞത്തെ ഓഹരി വിൽപ്പന സംബന്ധിച്ച് കേന്ദ്രസർക്കാരിന് മുന്നിൽ നിർദേശം വന്നിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ അറിയിപ്പ് മാത്രമാണുണ്ടായത് –സോനോവാൾ അറിയിച്ചു.










0 comments