വ്യാജരേഖ ചമച്ച് നികുതി തുക തട്ടിയെടുത്തു; വില്ലേജ് ഓഫീസർക്ക് 34 വർഷം കഠിന തടവ്

കണ്ണൂർ : വ്യാജ രേഖകൾ ചമച്ച് സർക്കാരിന് നികുതിയിനത്തിൽ ലഭിക്കേണ്ട തുക തട്ടിയെടുത്ത വില്ലേജ് ഓഫീസറെ 34 വർഷം കഠിന തടവിന് ശിക്ഷിച്ചു. കണ്ണൂർ-1, കണ്ണൂർ-2 വില്ലേജ് ഓഫീസുകളിലെ ഓഫീസറായിരിക്കെ രജിസ്റ്ററുകളിൽ കൃത്രിമം കാണിച്ചും തെറ്റായ വിവരങ്ങൾ ചേർത്തും വ്യാജ രേഖകൾ ചമച്ചും സർക്കാരിന് നികുതിയിനത്തിൽ ലഭിക്കേണ്ട തുക തട്ടിയെടുത്തതിന് എം പി അനിൽകുമാറിനെയാണ് വിവിധ വകുപ്പുകളിലായി 34 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 9,80,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2005- 2007 കാലഘട്ടത്തിൽ കണ്ണൂർ-1, കണ്ണൂർ-2 വില്ലേജ് ഓഫീസുകളിലെ വില്ലേജ് ഓഫീസറായിരുന്ന എം പി അനിൽകുമാർ 6,08,892 രൂപയാണ് തട്ടിയെടുത്തത്. കണ്ണൂർ വിജിലൻസ് യൂണിറ്റ് ഒരു കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിലാണ് അനിൽകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പന്തീരങ്കാവ് വില്ലേജ് ഓഫീസറായിരിക്കെ ഭൂമി തരം മാറ്റി നൽകുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങവെ എം പി അനിൽകുമാറിനെ കഴിഞ്ഞ വർഷം വിജിലൻസ് പിടികൂടിയിരുന്നു. ഈ കേസിൽ സസ്പെൻഷനിൽ തുടരുകയായിരുന്നു. അനിൽകുമാറിനെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. തലശ്ശേരി വിജിലൻസ് കോടതി ജഡ്‌ജ് കെ രാമകൃഷ്ണൻ ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ഉഷാകുമാരി കെ, ജിതിൻ പി എന്നിവർ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ് നമ്പരായ 9447789100ലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.










0 comments