print edition വിക്രം സിങ് റാണയെ കണ്ടെത്തിയില്ല


സ്വന്തം ലേഖകൻ
Published on Jul 12, 2026, 12:00 AM | 1 min read
മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ വിക്രം സിങ് റാണ (59)യെ അഞ്ചാംദിനത്തിലെ തിരച്ചിലിലും കണ്ടെത്താനായില്ല. തിരച്ചിൽ ഞായറും തുടരും. കാണാതായ അഞ്ചുപേരിൽ നാലുപേരുടെ മൃതദേഹം ഇതിനകം കണ്ടെത്തി.
തുരങ്കപാത നിർമാണ കമ്പനിയായ ദിലീപ് ബിൽഡ് കോണിന്റെ അതിഥിത്തൊഴിലാളികളാണ് മരിച്ച ഏഴുപേരും. കൺസ്‌ട്രക്‌ഷൻ മാനേജരായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം സിങ് റാണ അപകടത്തിൽപ്പെടുന്ന ദൃശ്യം ശനിയാഴ്‌ച ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ തിരച്ചിൽ. മീനാക്ഷിപ്പാലത്തിനക്കരെയായിരുന്നു അപകടസമയം വിക്രം. കണ്ടയ്‌നറിൽ ക്രമീകരിച്ച ഓഫീസിൽ ഇരിക്കുകയായിരുന്ന വിക്രം അപകടത്തെ തുടർന്ന് ഓടുന്നതിനിടെ മണ്ണുമൂടുന്നത് ദൃശ്യത്തിൽ കാണാം.
മീനാക്ഷിപ്പാലം ഗതാഗത യോഗ്യമാക്കാൻ പാലത്തിലെ മണ്ണ് ആദ്യദിവസം ഇവിടെയായിരുന്നു തള്ളിയത്. ഇൗ മണ്ണ് മാറ്റിയായിരുന്നു ശനിയാഴ്‌ച തിരച്ചിൽ. മണ്ണ് ഇനിയും മാറ്റാനുണ്ട്. സഹോദരങ്ങളായ കുൽവന്തും പ്രമോദും ബന്ധുവായ അൻകുഷും അപകടസ്ഥലത്ത് വിക്രമിനായി കാത്തിരിപ്പ് തുടരുകയാണ്. രാവിലെ ഏഴരയോടെ ആരംഭിച്ച തിരച്ചിൽ രാത്രിയോടെ അവസാനിപ്പിച്ചു. അഗ്നിരക്ഷാ സേന, എൻഡിആർഎഫ്, പ്രത്യേക ദൗത്യസേന എന്നിവരടങ്ങിയ 145 പേരുടെ സംഘമാണ് തിരയുന്നത്. പൊലീസും സന്നദ്ധപ്രവർത്തകരും സഹായത്തിനുണ്ട്.










0 comments