സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന; 1.46 ലക്ഷം രൂപയുടെ കൈക്കൂലി പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലിയും ക്രമക്കേടുകളും കണ്ടെത്തി. ആധാരം രജിസ്റ്റർ ചെയ്യുന്നതിനും, സബ് രജിസ്‌ട്രാർ ഓഫീസ് മുഖേന നൽകുന്ന മറ്റ് സേവനങ്ങൾക്കും ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ “സെക്വർ ലാൻഡ്” എന്ന പേരിൽ പരിശോധന. 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ വ്യാഴം വൈകുന്നേരം മുതൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി എത്തിയ 15 ഏജന്റുമാരിൽ നിന്നായി 1,46,375 രൂപ പിടിച്ചെടുത്തു. 7 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒളിപ്പിച്ച് വച്ച നിലയിൽ കാണപ്പെട്ട കൈക്കൂലി പണമായ 37,850 രൂപയും, നാല് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നായി കണക്കിൽപ്പെടാത്ത 15,190 രൂപയും വിജിലൻസ് പിടിച്ചെടുത്തു. വിവിധ സബ് രജിസ്‌ദാർ ഓഫീസുകളിലെ 19 ഉദ്യോഗസ്ഥർ വിവിധ ആധാരമെഴുത്തുകാരുടെ പക്കൽ നിന്നായി 9,65,905 രൂപ യുപിഐ മുഖാന്തിരം കൈക്കൂലി പണം കൈപ്പറ്റിയതായും കണ്ടെത്തി.
സബ് രജിസ്‌ട്രാർ ഓഫീസുകൾ മുഖേന നൽകി വരുന്ന ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക്, ചില ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി ഉപയോഗിച്ച് പൊതുജനങ്ങിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്‌ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ പൊതുജനങ്ങൾക്ക് അറിയിക്കാം.









0 comments