print edition സ്‌റ്റാൻഡിങ് കൗൺസൽ നിയമനം; കേരളയിലും ചട്ടം ലംഘിച്ചു


സ്വന്തം ലേഖകൻ
Published on Jul 01, 2026, 12:01 AM | 1 min read
തിരുവനന്തപുരം : കേരള സർവകലാശാലയിലും സിൻഡിക്കറ്റിനെ മറികടന്ന് ചട്ടവിരുദ്ധമായി സ്‌റ്റാൻഡിങ് കൗൺസൽ നിയമനം നടത്തി വൈസ് ചാൻസലർ. സിൻഡിക്കറ്റിനെതിരായ കേസിൽ വിസിക്കുവേണ്ടി ഹാജരായ അഭിഭാഷക ഗിരിജ ഗോപാലിനെയാണ് സ്‌റ്റാൻഡിങ് കൗൺസലാക്കിയത്. നിലവിലുണ്ടായിരുന്ന അഡ്വ. തോമസ് എബ്രഹാമിനെ ഒഴിവാക്കി.
സർവകലാശാല സ്റ്റാറ്റ്യൂട്ട് ചാപ്റ്റർ 40 പ്രകാരം സ്റ്റാൻഡിങ് കൗൺസൽ, ലീഗൽ അഡ്വൈസർ എന്നിവരെ നിയമിക്കാനുള്ള അധികാരം സിൻഡിക്കറ്റിനാണ്. ഇത് അട്ടിമറിച്ചാണ് സിൻഡിക്കറ്റ് ചേരാത്ത ഘട്ടങ്ങളിൽ അടിയന്തര തീരുമാനങ്ങൾക്ക് വിസിക്ക് അധികാരം നൽകുന്ന 10 (13) വകുപ്പ് പ്രകാരമുള്ള തീരുമാനം. രണ്ട് മാസം കൂടുന്പോൾ ചേരേണ്ട സിൻഡിക്കറ്റ് യോഗം 96 ദിവസമായി വിളിച്ചുചേർക്കാതെയാണ് വിസിയുടെ നിയമവിരുദ്ധ നടപടി.
റെയിൽവേ സ്‌റ്റാൻഡിങ് കൗൺസൽകൂടിയായയ ഗിരിജ ഗോപാലിന്റെ നിയമനത്തിലൂടെ സംഘപരിവാർ – കോൺഗ്രസ് ഡീലാണ് മറനീക്കിയത്. സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന വേദിയിൽ കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രം വച്ചത് മാറ്റാൻ നിർദേശിച്ച രജിസ്‌ട്രാറെ സസ്‌പെൻഡ് ചെയ്‌ത വിസിക്കായി ഗിരിജ ഗോപാൽ ഹൈക്കോടതിയിൽ ഹാജരായിരുന്നു. സസ്‌പെൻഷൻ നടപടി റദ്ദാക്കിയ സിൻഡിക്കറ്റ് തീരുമാനം ചോദ്യംചെയ്‌ത കേസിൽ വിസിക്ക് തിരിച്ചടിയേറ്റിരുന്നു.
നിയമവിരുദ്ധ നീക്കം അംഗീകരിക്കില്ലെന്നും കോടതിയിൽ നേരിടുമെന്നും സിൻഡിക്കറ്റ് അംഗങ്ങൾ പറഞ്ഞു. നടപടി ചോദ്യംചെയ്‌ത് സിൻഡിക്കറ്റ് അംഗം ഡോ. ടി ആർ മനോജ് ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യാഴാഴ്‌ച ഹർജി പരിഗണിക്കും.
മൂന്ന് സർവകലാശാലകളിലെ സ്‌റ്റാൻഡിങ് കൗൺസൽമാരെ മാറ്റി മുഖ്യമന്ത്രി വി ഡി സതീശന്റെ വിശ്വസ്‌തനായ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിന്റെ മകളെയും ജൂനിയർമാരെയും നിയമിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് കേരളയിലും ചട്ടവിരുദ്ധ നിയമനം. യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെ സർവകലാശാലകളുടെ അഭിഭാഷകരുടെ വിവരംതേടി രജിസ്ട്രാർമാർക്ക് ഉന്നത വിദ്യാഭ്യാസവകുപ്പ് കത്തയച്ചിരുന്നു. തുടർന്നാണ് സംഘപരിവാർ– കോൺഗ്രസ് അനുകൂലികൾക്ക് സ്‌റ്റാൻഡിങ് കൗൺസൽ പദവി വീതംവച്ചുള്ള ഡീൽ നടപ്പാക്കിയത്.











0 comments