വേണാട് ഉടൻ നിലമ്പൂരിലേക്കില്ല

ഒറ്റപ്പാലം: ഷൊർണൂർ–തിരുവനന്തപുരം റൂട്ടിൽ ഓടുന്ന വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം ഉടൻ നടപ്പിലാകാൻ സാധ്യതയില്ല. ഷൊർണൂരിൽ നിന്ന് നിലമ്പൂർ വരെ ഉള്ള പാതയിലെ വിവിധ സ്റ്റേഷനുകളിൽ ഈ ദീർഘദൂര ട്രെയിനിനെ സ്വീകരിക്കാൻ ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്തതാണ് പ്രധാന തടസം. പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടുന്നതുൾപ്പെടെ വലിയ സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങൾ ആവശ്യമായതിനാൽ റെയിൽവേ ഇപ്പോൾ ഈ പദ്ധതിയിൽ നിന്ന് പിന്മാറിയതായാണ് വിവരം.
ഒരു വർഷം മുമ്പ് രാജ്യസഭാ എം പി യായ പി പി സുനീർ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സമീപിച്ചിരുന്നു. നിലമ്പൂർ പാതയിലെ വൈദ്യുതീകരണം പൂർത്തിയായതിനുശേഷം ട്രെയിൻ നീട്ടുന്നത് പരിഗണിക്കാമെന്ന ഉറപ്പാണ് അന്ന് കേന്ദ്രമന്ത്രി നൽകിയിരുന്നത്. തുടർന്ന് റെയിൽവേ സാധ്യതാപഠനവും നടത്തിയിരുന്നു.
ഇപ്പോൾ ഓടുന്ന വേണാട് എക്‌സ്പ്രസിന് 22 കോച്ചുകളുണ്ട്. എന്നാൽ നിലമ്പൂർ പാതയിലെ ഭൂരിഭാഗം സ്റ്റേഷനുകളിലും 18 കോച്ചുകൾ നിർത്താൻ മാത്രം പ്ലാറ്റ്‌ഫോം സൗകര്യമാണുള്ളത്. വേണാട് എക്‌സ്പ്രസിന്റെ കോച്ചുകൾക്ക് നീളം കൂടുതലായതിനാൽ ഏകദേശം ആറോളം ബോഗികൾ പ്ലാറ്റ്‌ഫോമിന് പുറത്തേക്ക് നിർത്തേണ്ട സാഹചര്യം ഉണ്ടാകും. റെയിൽവേ ചട്ടപ്രകാരം ഇത് അനുവദനീയമല്ല.
ഈ പാതയിലെ 11 സ്റ്റേഷനുകളിൽ ഭൂരിഭാഗത്തും പ്ലാറ്റ്‌ഫോം വിപുലീകരണം ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടിയാൽ നിലവിലെ സമയക്രമം പാലിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും മറ്റ് റൂട്ടുകളിലെ യാത്രക്കാരുടെ സർവീസിനും അത് ബാധകമാകാമെന്നും റെയിൽവേ അധികൃതർ പറയുന്നു.










0 comments