കെ സി വേണുഗോപാൽ കോൺഗ്രസിലെ അതികായൻ; വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം : കോൺഗ്രസിലെ അതികായനായി കെ സി വേണുഗോപാൽ മാറിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ് ദേശീയ കമ്മിറ്റിയിൽ കെ സിയുടെ അഭിപ്രായങ്ങൾക്കാണ് വലിയ വിലയെന്നും പാർട്ടിയിൽ മൂന്നാം സ്ഥാനത്താണ് അദ്ദേഹത്തിന്റെ പദവിയെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് എങ്ങനെ ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഇന്ന് വേണുഗോപാലിനുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന ശില്പിയും അദ്ദേഹമാണ്. മണി പവർ ഉൾപ്പെടെ കൃത്യമായി വിനിയോഗിച്ച് പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. എംപിമാരിലും എംഎൽഎമാരിലും വലിയൊരു വിഭാഗം അദ്ദേഹത്തിന്റെ കൂടെയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനമുള്ള കെ സി വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. കേരളത്തിൽ കറുകപ്പുല്ല് മാത്രമാണെങ്കിൽ ഇന്ത്യയിൽ വലിയ കരിമ്പിൻ തോട്ടങ്ങളുണ്ട്. അത് വിട്ട് അദ്ദേഹം ഇങ്ങോട്ട് വരുമെന്ന് തോന്നുന്നില്ല. നയചാതുര്യവും നേതൃപാടവവും കൊണ്ട് ദേശീയതലത്തിൽ തന്നെ വലിയ സ്വാധീനം ചെലുത്താൻ കെ സിക്ക് കഴിയുന്നുണ്ട്.
മറ്റ് കോൺഗ്രസ് നേതാക്കളെക്കുറിച്ചും വെള്ളാപ്പള്ളി പരാമർശങ്ങൾ നടത്തി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശൻ മികച്ച രീതിയിലാണ് പ്രവർത്തിച്ചത്. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാൻ കഴിവുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.










0 comments