print edition ‘പിന്നീട് ഉറങ്ങിയില്ല, അത് കുട്ടിയുടെ രക്ഷയ്ക്ക് കാരണമായി ’

വി എസ് വീണ
കൊല്ലം: ‘തെന്മല എത്തിയപ്പോൾ ഞാൻ ചെറിയ മയക്കത്തിലായി. ഈ സമയത്ത് എന്റെ കാലിൽ ആരോ അസ്വാഭാവികമായി തൊടുന്നതായി അനുഭവപ്പെട്ടു, കണ്ണുതുറന്നുനോക്കിയപ്പോൾ അയാൾ കാലുകൊണ്ട് തൊടുകയായിരുന്നു. കാലിൽ തൊടുന്നത് ആവർത്തിച്ചപ്പോൾ ഞാൻ പ്രതികരിച്ചു. പിന്നീട് ഉറങ്ങിയില്ല. അത് കുട്ടിയുടെ രക്ഷയ്ക്ക് കാരണമായതായി ഇപ്പോൾ തോന്നുന്നു’– പാലക്കാട് –തൂത്തുക്കുടി പാലരുവി എക്‌സ്‌പ്രസിൽ ആറുവയസ്സുകാരി പെൺകുട്ടിയെ പീഡനത്തിൽനിന്ന് രക്ഷിക്കാനും പ്രതി അയത്തിൽ സ്വദേശി സാനിഷിനെ (46)പിടികൂടാനും അവസരോചിതമായി ഇടപെട്ട ട്രെയിൻ യാത്രക്കാരി കൊട്ടാരക്കര കോട്ടാത്തല വിപിൻ ഭവനിൽ വി എസ് വീണയുടെ വാക്കുകളിൽ അഭിമാനം.
അമ്മയ്ക്കൊപ്പം തിരുനെൽവേലിക്ക് പോകാനാണ് കൊട്ടാരക്കര റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പാലരുവിയിൽ എൻജിന് തൊട്ടുപിന്നിലായുള്ള രണ്ടാമത്തെ ബോഗിയിൽ കയറിയത്. ഇൗ ബോഗിയിൽ സാനിഷ് ഉണ്ടായിരുന്നു. മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഇരുന്ന സാനിഷ് സ്ഥലമൊരുക്കി ഇരിക്കാൻ പറഞ്ഞിരുന്നു. പുലർച്ചെ ഒന്നേമുക്കാലോടെ മറ്റെല്ലാവരും ഉറങ്ങിയപ്പോൾ ഇയാൾ എഴുന്നേറ്റ് പിന്നിലേക്ക് പോയി. അവിടെ തറയിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ എടുത്തുകൊണ്ട് വന്നു.
ബെഡ് ഷീറ്റോടെയാണ് കുട്ടിയെ കൊണ്ടുവന്നത്. സംശയം തോന്നിയപ്പോൾ അടുത്തിരുന്ന തമിഴ്നാട്ടുകാരനോട് ആ കുട്ടി സാനിഷിന്റെ ആണോയെന്ന് ചോദിച്ചു. അല്ലെന്ന് പറഞ്ഞതോടെ സംശയം ഇരട്ടിച്ചു. പിന്നെ ഞാൻ മൊബൈലിൽ വീഡിയോയിൽ ചിത്രീകരിച്ചു. ഇതിനിടെ ഉറങ്ങിക്കിടന്ന കുട്ടിയിൽ നിന്ന് ബെഡ് ഷീറ്റെടുത്ത് ഞാൻ കാണാത്തവിധം മറച്ചു. എന്നിട്ടാണ് അയാൾ കുട്ടിയെ ഉപദ്രവിച്ചത്. അതോടെ ഞാൻ വീണ്ടും പ്രതികരിക്കുകയും ബഹളം കൂട്ടുകയും ചെയ്‌തു. ഇതോടെ മറ്റ് യാത്രക്കാരും കുട്ടിയുടെ രക്ഷിതാക്കളും ഉണർന്ന് അടുത്തെത്തി. സാനിഷിനെ അറിയില്ലെന്ന് മുത്തച്ഛനും പറഞ്ഞതോടെ കുട്ടിയെ ഇയാൾ ഉപദ്രവിച്ച വിവരം ഞാൻ വെളിപ്പെടുത്തി. വീഡിയോയും കാണിച്ചു. അതോടെ മറ്റ് യാത്രക്കാരും ഇടപെട്ടു.
തുടർന്ന് ഗൂഗിളിൽ നിന്ന് നന്പറെടുത്ത് റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. വീഡിയോയും പൊലിസിന് കൈമാറി. സാനിഷിന്റെ പെരുമാറ്റം ആദ്യമേ സംശയത്തിനിടയാക്കിയിരുന്നു. അതുകൊണ്ടാണ് വീഡിയോ എടുത്തത്. കുട്ടിയെ വല്ലാതെ ഉപദ്രവിച്ചെന്നും സഹികെട്ട് ഞാൻ ഒരു തവണ അയാളുടെ മുഖത്ത് അടിച്ചുവെന്നും വീണ പറഞ്ഞു. എടത്വാ പള്ളിയിൽ പോയി മടങ്ങുകയായിരുന്നു തെങ്കാശി സ്വദേശിനിയായ പെൺകുട്ടിയും മുത്തച്ഛനും.









0 comments