print edition കലങ്ങിമറിഞ്ഞ് കോൺഗ്രസ് : സതീശനും സണ്ണിക്കുമെതിരെ പടവാളുമായി എംപിമാർ

പ്രത്യേക ലേഖകൻ
Published on Apr 18, 2026, 12:32 AM | 1 min read
തിരുവനന്തപുരം
: നേതൃചർച്ച സംബന്ധിച്ച നാണക്കേടിനുപിന്നാലെ എംപിമാർക്ക് മത്സര വിലക്ക് ഏർപ്പെടുത്തിയതിലെ ഗൂഢാലോചന തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാക്കൾ. സണ്ണി ജോസഫും വി ഡി സതീശനും ഹൈക്കമാൻഡിന്റെ പേര് ദുരുപയോഗപ്പെടുത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. എം കെ രാഘവനാണ് നേതാക്കൾക്കെതിരെ പോർമുഖം തുറന്നത്.
‘എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചിട്ടില്ല. സതീശനും സണ്ണിയുമാണ് കളിച്ചത്.
യുഡിഎഫ് പതിവായി തോൽക്കുന്ന മണ്ഡലത്തിൽപോലും മത്സരിക്കണ്ട എന്ന തീരുമാനം പല താൽപ്പര്യങ്ങളുടേയും അടിസ്ഥാനത്തിലാണ്. ഫലം വന്നശേഷം അത് വെളിപ്പെടുത്തും. മുഖ്യമന്ത്രി ചർച്ച തുടങ്ങിവച്ച മുഹമ്മദ് ഷിയാസ് ആരാണ്’ –എന്ന് എം കെ രാഘവൻ ക്ഷുഭിതനായി. ചില കാര്യങ്ങൾ ഫലം വന്നുകഴിഞ്ഞാൽ തുറന്നുപറയാൻ തയ്യാറെടുക്കുകയാണ് എംപിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, അടൂർ പ്രകാശ് തുടങ്ങിയവർ.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും നേതൃചർച്ച വിലക്കിയെങ്കിലും തുടരട്ടെയെന്ന നിലപാടാണ് പല നേതാക്കൾക്കും.
ലീഗ് പരസ്യമായി പ്രതിഷേധിച്ചിട്ടും ചർച്ചയ്ക്കെതിരെ പറയാൻ കെ സി വേണുഗോപാലോ വി ഡി സതീശനോ തയ്യാറായിട്ടില്ല. ജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും കോൺഗ്രസിന്റെ പല സിറ്റിങ് എംഎൽഎമാരും കൂറ് പ്രഖ്യാപിക്കാനുള്ള നെട്ടോട്ടത്തിലാണ്.










0 comments