print edition എല്ലായിടത്തും ‘ഒരു കാരണവശാലും’


സി കെ ദിനേശ്
Published on Jun 30, 2026, 01:05 AM | 1 min read
മൂലം വള്ളംകളിമൂലം നിയമസഭയ്‌ക്കുകിട്ടിയ പുതിയ അർഥതലങ്ങളുള്ള വാചകമായി ‘ഒരു കാരണവശാലും കൊടുക്കൂല’ എന്നത്. ‘അർഹതയുള്ളതാണെങ്കിലും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല’ എന്നാണ് അർഥം. മുഖ്യമന്ത്രി വി ഡി സതീശനാണ് സ്രഷ്ടാവ് എന്നതുകൊണ്ട് ആ ‘പദസമ്പത്ത് ’ ഇനിയും ഉപയോഗിച്ചുകൊണ്ടേയിരിക്കും.
പ്രതിപക്ഷം പറയുന്നത് പിഎം ശ്രീയിൽനിന്ന് പിന്മാറാനോ സ്‌ത്രീസുരക്ഷാ പദ്ധതി ആനുകൂല്യം നൽകാനോ ഒരു കാരണവശാലും തയ്യാറാകില്ലെന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കണമെന്നാണ്. സ്‌ത്രീസുരക്ഷാ പദ്ധതി തുടരണമെന്ന് ശക്തമായി ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ലക്ഷക്കണക്കിന് സ്‌ത്രീകൾക്കുള്ള ഇൗ ആനുകൂല്യം സർക്കാർ തുടരുമെന്നാണ് പ്രതീക്ഷയെന്നും ഓർമിപ്പിച്ചു.
നേരത്തെ, വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് സർക്കാരുകൾ തുടർച്ചയായതിനാൽ അവർ ഒപ്പിട്ട കരാർ നടപ്പാക്കാൻ ബാധ്യതയുണ്ടെന്നാണ്. ഇതേ ബാധ്യത സ്‌ത്രീസുരക്ഷാ പദ്ധതിയുടെ കാര്യത്തിൽ മുഖ്യമന്ത്രിക്കില്ലേ? അതും മുൻസർക്കാർ തുടങ്ങിയതാണല്ലോ.
‘മുൻസർക്കാർ വരുത്തിവച്ച കടം ഞങ്ങൾ വീട്ടണം, 16 ലക്ഷം രൂപയാണ് ക്ഷേമപെൻഷൻ വകയിൽ ബാധ്യത’എന്നൊക്കെയാണ് സതീശൻ പറയുന്ന തമാശ. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എ സി മൊയ്തീൻ തിരിച്ചടിച്ചു, ‘സർക്കാരുകൾ തുടർച്ചയല്ലേ, ഉമ്മൻചാണ്ടി സർക്കാരിന്റെ ബാധ്യത പിന്നീടുവന്ന എൽഡിഎഫ് സർക്കാരല്ലേ തീർത്തത്’.
ഇതുവരെ മന്ത്രിപ്പണി ചെയ്തിട്ടില്ലെങ്കിലും വി ഡി സതീശന് അത് മനസിലാകാത്തതൊന്നുമല്ല. അങ്ങനെയെങ്കിലും മുന്പ് യുഡിഎഫ് സർക്കാർ 18 മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയാക്കിയതിന്റെ ചീത്തപ്പേര് മാറ്റാനാകുമോയെന്ന് വൃഥാശ്രമം നടത്തുകയാണ്.










0 comments