വി സിമാർ ആർഎസ്എസ് പരിപാടിയിൽ നിത്യസന്ദർശകർ; പ്രതികരിക്കാതെ മന്ത്രിമാർ, മിണ്ടാട്ടം മുട്ടി ലീഗ്

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : ആർഎസ്എസ് പരിപാടികളിൽ സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുക്കുന്നത് പതിവായിട്ടും ഞാനൊന്നു മറിഞ്ഞില്ല എന്ന ഭാവം തുടർന്ന് യുഡിഎഫ് സർക്കാർ. കേരള സർവകലാശാല താൽക്കാലിക വി സി മോഹനൻ കുന്നുമ്മൽ കഴിഞ്ഞ ദിവസം ആർഎസ്എസ് പരിപാടിയിൽ മുഖ്യപ്രഭാഷകനായതാണ് ഒടുവിലത്തെ ഉദാഹരണം. നെയ്യാറ്റിൻകരയിൽ നടന്ന പരിപാടിയിൽ വന്ദേമാതരത്തിലുൾപ്പെടെ , സംഘപരിവാർ ആശയങ്ങൾ പ്രകാരം അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മന്ത്രി റോജി എം ജോൺ ഒഴിഞ്ഞുമാറി.
ആർഎസ്എസ് പോലെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തുന്ന രാഷ്ട്രീയ പരിപാടികളിൽ സർവകലാശാല വി സിമാർ പങ്കെടുക്കുന്നത് അങ്ങേയറ്റം തെറ്റായ കാര്യമായിട്ടും ഉന്നതവിദ്യാഭ്യാസമന്ത്രിയോ മുഖ്യമന്ത്രിയോ അറിഞ്ഞ ഭാവം നടിക്കുന്നില്ല. ഗവർണറെ ഉപയോഗിച്ച് സർവകലാശാലകളിൽ കാവിവൽക്കരണത്തിന് നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ആർഎസ്എസിനെയും ബിജെപിയെയും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ ഒരു പ്രതിഷേധവും കാണിക്കാനാകാതെ ഗതികെട്ട അവസ്ഥയിലാണ് മുസ്ലിം ലീഗ് നേതൃത്വം.
യോഗ്യതകൾ മറികടന്ന് ആർഎസ്എസ് അനുഭാവികളെ വി സിമാരായും സിൻഡിക്കറ്റ് അംഗങ്ങളായും നിയമിക്കുന്നതിലൂടെ കോൺഗ്രസ് അവരുടെ വിധേയത്വം ഒന്നുകൂടി വ്യക്തമാക്കുകയാണ്. സതീശൻ സർക്കാരും സംഘപരിവാറും തമ്മിലുള്ള കൂട്ടുകച്ചവടത്തിന് ഏറ്റവും നല്ല തെളിവാണിത്.
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതുകൂടാതെ cngress rss connectionമോഹനൻ കുന്നുമ്മൽ വന്ദേമാതരത്തെ എതിർക്കുന്നത് അമ്മ ആരെന്നറിയാത്തവരാണെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. ജൂണിൽ ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത് സംഘടിപ്പിച്ച സംവാദത്തിൽ മൂന്ന് വി സിമാരാണ് പങ്കെടുത്തത്. മോഹനൻ കുന്നുമ്മലിനു പുറമെ എംജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡി മാവൂദും മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദുമാണ് ആർഎസ്‌എസ് ശതാബ്‌ദിയോടനുബന്ധിച്ച് മോഹൻ ഭാഗവതിന്റെ ‘പ്രഭാഷണ സഭ’യിൽ ചട്ടംലംഘിച്ച് പങ്കെടുത്തത്. ഒൗദ്യോഗിക വാഹനത്തിലാണ് വി സിമാർ എത്തിയത്. ഗവർണറുടെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ഹരി എസ് കർത്തയും പങ്കെടുത്തു.
സംഭവം ചർച്ചയായി മണിക്കൂറുകൾ പിന്നിട്ടശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും മുഖ്യമന്ത്രി വി ഡി സതീശനും കുറിപ്പിലൂടെ പ്രതികരിച്ചതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിച്ചില്ല.
ഇതിനുശേഷവും വി സിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത് തുടർന്നു. വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരത്തിൽ എംജി വൈസ് ചാൻസലർ ഉദ്ഘാടകനായി. ആർഎസ്എസ് ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. സിദ്ദു പി അൽഗുറും സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് പ്രൊഫ. വി ബി സമീർകുമാറും പങ്കെടുത്തു. വൈചാരിക സദസ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ആർഎസ്‌എസ് ദക്ഷിണ ക്ഷേത്രീയ ബൗദ്ധിക് പ്രമുഖ് കെ പി രാധാകൃഷ്‌ണനാണ് ഉദ്ഘാടനംചെയ്തത്. ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു വിസി.
വി സിമാർ പരിപാടികളിൽ പങ്കെടുക്കുന്നതിനെ എതിർക്കാത്ത യുഡിഎഫ്, സംഘപരിവാർ ബന്ധമുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിർമിക്കുകയും ചെയ്യുന്നു. മഹാത്മാഗാന്ധി സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലറായി നിയമിച്ചത് സംഘപരിവാർ ബന്ധമുള്ള പ്രൊഫ. ഡി മാവൂദിനെയാണ്. സർവകലാശാലാ സെനറ്റിൽ 19 സംഘപരിവാർ പ്രവർത്തകരെയും ഉൾപ്പെടുത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുൻനിർത്തി കേരളത്തിലെ സർവകലാശാലകളിൽ കാവിവൽക്കരണം നടത്താൻ കൂട്ടുനിന്ന ബി അശോകിനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചു. എന്നാൽ വിമർശനമുയർന്നിട്ടും ന്യായീകരിക്കുകയായിരുന്നു റോജി എം ജോൺ. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഏത് സ്ഥാനത്ത് നിയമിക്കണമെന്ന് തീരുമാനിക്കുന്നത് സർക്കാരിന്റെ അവകാശമാണെന്നാണ് മന്ത്രി പറഞ്ഞത്.
ഗവർണറുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലിനും പോകേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. ആർഎസ്എസ് പശ്ചാത്തലമുള്ള ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി എത്തിയ 2018 മുതൽ കേരളത്തിലെ സർവകലാശാലകൾ പിടിച്ചെടുക്കാനുള്ള സംഘപരിവാർ പദ്ധതികൾ ആരംഭിച്ചിരുന്നു. മുൻപ് എൽഡിഎഫ് സർക്കാർ ഇതിനെ ശക്തമായി എതിർത്തിരുന്നു. സർവകലാശാലകളുടെ കാവിവൽക്കരണം തടയുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ മുൻപ് നിയമസഭയിൽ ബിൽ കൊണ്ടുവന്നിരുന്നു. എന്നാൽ, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ബില്ലിനെ യുഡിഎഫ് ശക്തമായി എതിർത്തു.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ ശാഖകളാക്കി മാറ്റാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഈ വർഗീയ പ്രീണന നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്. കാവി രാഷ്ട്രീയത്തിന് വിടുവേല ചെയ്യുന്ന ഉദ്യോഗസ്ഥരെ മുൻനിർത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസിന്റേത്. സംഘപരിവാറിന്റെ വിശ്വസ്തരെ തോളിലിരുത്തി താളം തുള്ളുന്ന യുഡിഎഫ് നേതൃത്വം വലിയ വില നൽകേണ്ടി വരും.









0 comments