ഡിജിറ്റൽ, സാങ്കേതിക സർവകലാശാല
വി സി നിയമനം: ഗവർണർക്ക് വീണ്ടും തിരിച്ചടി, ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിൽ ഗവർണർക്ക് വീണ്ടും തിരിച്ചടി. ഗവർണറുടെ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. സർവകലാശാലകളിലെ സ്ഥിരം വി സി നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നായിരുന്നു ഗവർണറുടെ ആവശ്യം. ഗവർണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. സുധാൻഷു ധുലിയ കമ്മിറ്റിയുടെ റിപ്പോർട്ട് വരട്ടെയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
മുമ്പ് സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ മുഖ്യമന്ത്രിക്ക് മുൻഗണനാക്രമം നിശ്ചയിക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നതിന്. ഇതിനെ ചോദ്യം ചെയ്തായിരുന്നു ഗവർണറുടെ ഹർജി. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വിസിമാരെ നിയമിക്കുന്ന പ്രക്രിയയിൽ മുഖ്യമന്ത്രിക്ക് അധികാരം നൽകി ആഗസ്‌ത് 18നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം മുഖ്യമന്ത്രിക്ക് വി സി നിയമനത്തിൽ മുൻഗണനാക്രമം നിശ്ചയിക്കാം. ചെയർമാന്റെ അംഗീകാരത്തോടെ കുറഞ്ഞത് മൂന്നുപേരുകളടങ്ങുന്ന ചുരുക്കപ്പട്ടിക അക്ഷരമാല ക്രമത്തിൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. ഏതെങ്കിലും പേരിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ കാരണംസഹിതം ചാൻസലറായ ഗവർണറെ അറിയിക്കാം. നിയമനത്തിനുള്ള പേരുകൾ മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി ചാൻസലർക്ക് നൽകണം. ഗവർണർ മുഖ്യമന്ത്രിയുടെ പേരുകൾ എതിർത്താൽ സുപ്രീംകോടതി അന്തിമതീർപ്പ് കൽപ്പിക്കും. മറിച്ചാണെങ്കിൽ ഗവർണറുടെ അനുമതി ലഭിച്ച് ഒരാഴ്‌ചയ്‌ക്കകം നിയമന ഉത്തരവ് വിജ്ഞാപനം ചെയ്യാനാകുമെന്നായിരുന്നു വിധി.
ഈ സമ്പൂർണ തിരിച്ചടിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നും യുജിസി പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അപ്പീലുമായി ഗവർണർ സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. എന്നാൽ ഗവർണറുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കോടതി നിയോഗിച്ച സെർച്ച് കമ്മിറ്റിയുടെ ശുപാർശ ലഭിച്ചശേഷം ഗവർണറുടെ അപേക്ഷ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.









0 comments