print edition ശ്രീക്കുട്ടിയെ തള്ളിയിട്ട സംഭവത്തിൽ തിരിച്ചറിയൽ പരേഡ് ഇന്ന്; ചുവന്ന ഷർട്ടുകാരൻ കാണാമറയത്ത്

പ്രതി സുരേഷ്കുമാറിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ (ഫയൽ)
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽനിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിന്റെ തിരിച്ചറിയൽ പരേഡ് വ്യാഴാഴ്ച നടക്കും. ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി അർച്ചനയുടെ മുന്നിലാണ് പ്രതിയെ എത്തിക്കുക.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിയോഗിച്ച സമിതിയാണ് ജയിലിൽ തെളിവെടുപ്പ് നടത്തുക. ഇതിന് ശേഷമായിരിക്കും പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുക. അതിക്രമം നടന്ന അതേ ട്രെയിനിൽ ഇയാളുമായി സഞ്ചരിച്ച് അന്വേഷകസംഘം തെളിവെടുക്കും. കോട്ടയത്ത് ഇയാൾ മദ്യപിച്ച ബാറിലെത്തിച്ചും തെളിവെടുക്കും.
നവംബർ രണ്ടിനായിരുന്നു സംഭവം. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന് കേരള എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിന് സമീപത്തുനിന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാർ പുറത്തേക്ക് ചവിട്ടി വീഴ്‌ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചു.
ചുവന്ന ഷർട്ടുകാരൻ കാണാമറയത്ത്
കേസിലെ മുഖ്യ സാക്ഷിയായ ചുവന്ന ഷർട്ടുകാരനെ ഇതുവരെ കണ്ടെത്താനായില്ല. പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്തായ അർച്ചനയെ രക്ഷിച്ചതും അക്രമിയായ സുരേഷിനെ കീഴടക്കിയതും ഈ യുവാവിന്റെ നേതൃത്വത്തിലാണ്.
ഇയാളെ പിന്നീട് ട്രെയിനിൽ ആരും കണ്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവൻ പണയംവച്ച് രക്ഷാപ്രവർത്തനം നടത്തിയയാളെ പൊലീസ് ശ്രദ്ധിച്ചത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചെങ്കിലും ചുവന്ന ഷർട്ടുകാരനെ കണ്ടില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.










0 comments