വാൽപ്പാറ വാഹനാപകടം: സ്‌കൂളിലെ കുട്ടികൾക്കായി കൗൺസിലിംഗ്, അധ്യാപകരെ ഉടൻ നിയമിക്കും: മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യായനം മുടങ്ങില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ മലപ്പുറം ഡി ഇ ഒ സുനിതയെയും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സന്തോഷിനെയും ചുമതലപ്പെടുത്തി.
വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും. ആരോഗ്യവകുപ്പുമായി ചേർന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ഗോപകുമാറിന്റെ മേൽനോട്ടത്തിൽ സ്‌കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് കൗൺസിലിംഗ് പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വേനലവധിക്കാലമാണെങ്കിലും സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രധാനാധ്യാപകൻ അഹമ്മദ് കുട്ടിയ്ക്ക് ജി.എൽ.പി.എസിന്റെ താൽക്കാലിക ചുമതല കൂടി നൽകിയെന്ന് മന്ത്രി അറിയിച്ചു.
ജി എൽ പി എസ് പാങ്ങിലെ ഹെഡ്മിസ്ട്രസ് അജിത അധ്യാപകരായ മജീദ്, ആശ, റംല സുഹ്‌റ, പാചകത്തൊഴിലാളി സാജിത ജി.യു.പി.എസ്. പാങ്ങിലെ അധ്യാപികയായ ഷക്കീല മജീദിന്റെ ഭാര്യ റുഖിയ സുഹ്‌റയുടെ മകൻ ഹിഷാം എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നിയമപ്രകാരമുള്ള എല്ലാവിധ സഹായങ്ങളും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരടക്കം ഒമ്പത് പേർ അപകടത്തിൽ മരിച്ച സംഭവം അതീവ ദാരുണമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അദ്ധ്യയന നിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും ഏറെ പിന്നാക്കം നിന്നിരുന്ന പാങ്ങ് സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ മരിച്ച അധ്യാപകർ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് മന്ത്രി അനുസ്മരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നിയമപരമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.










0 comments