കേന്ദ്രധനമന്ത്രിയുടേത് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന; കേരളം രാജ്യത്തെ മികച്ച തൊഴിലാളി സൗഹൃദ സംസ്ഥാനം: മന്ത്രി

sivankutty nirmala
വെബ് ഡെസ്ക്

Published on Mar 18, 2025, 09:41 PM | 2 min read

തിരുവനന്തപുരം : രാജ്യസഭയിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിച്ചു കാണിച്ച് കേരളത്തെ അപമാനിക്കാനാണ് ധനമന്ത്രി ശ്രമിച്ചത്. കേരളത്തിൽ നോക്കുകൂലി നിരോധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായപ്പോൾ കർശനമായ നടപടി തൊഴിൽ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

നോക്കുകൂലി അടക്കമുള്ള അനഭിലഷണീയമായ പ്രവണതകൾക്കെതിരെ സർക്കാർ ഉത്തരവിലൂടെ തന്നെ നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. 511/2018ലെ തൊഴിൽ - സർക്കാർ ഉത്തരവ് പ്രകാരം അമിത കൂലി ആവശ്യപ്പെടുന്നതും ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും വിലക്കിയിട്ടുണ്ട്.


ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ മികച്ച തൊഴിൽ അന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നത്. തൊഴിൽ മേഖലയിൽ രാജ്യത്തിന് വഴികാട്ടിയാണ് കേരളം. ലോകമെങ്ങും തൊഴിലാളി സംരക്ഷണ നിയമങ്ങളും നയങ്ങളും മാറ്റിവെയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് കേരളം മികച്ച തൊഴിലാളി-തൊഴിലുടമാ ബന്ധം ഉറപ്പാക്കുകയും തൊഴിലിട സൗഹൃദ സംസ്‌കാരം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നത്.

കേരളം രാജ്യത്ത് ആദ്യമായി തൊഴിൽ നയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സംസ്ഥാനമാണ്. വികസന സൗഹൃദ തൊഴിൽ സംസ്‌കാരം ഉറപ്പാക്കുന്നതിലൂടെയും തൊഴിലാളി-തൊഴിലുടമ ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെയും കേരളം സുസ്ഥിര വികസനത്തിന് മാതൃകയായി മാറിയിരിക്കുന്നു.


റിസർവ് ബാങ്കിന്റെയും കേന്ദ്ര സർക്കാരിന്റെയും കണക്കുകൾ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. വിവിധ മേഖലകളിലെ ദിവസ വേതനം ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികമാണ്. സംസ്ഥാനത്ത് 85 തൊഴിൽ മേഖലകളിൽ മിനിമം വേതനം നിശ്ചയിച്ചു. അസംഘടിത തൊഴിലാളികളടക്കമുള്ള 70 ലക്ഷത്തിലധികം തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡുകളിലൂടെയും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിലൂടെയും 9080 കോടിയിലധികം രൂപ വിതരണം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ തൊഴിലുടമകളുമായി സൗഹൃദപരമായ ഇടപെടലുകൾ നടന്നുവരുന്നു. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മെറ്റേണിറ്റി ബെനഫിറ്റ്, സുരക്ഷിതമായ രാത്രി ജോലി, ടെക്സ്റ്റൈൽ മേഖലയിലടക്കമുള്ള ആധുനിക തൊഴിൽ സൗകര്യങ്ങൾ എന്നിവ നടപ്പിലാക്കി.


ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്ന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണ്ട് ചേർത്തുപിടിക്കുന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നത്. അതിഥി തൊഴിലാളികൾക്ക് ചികിത്സാസഹായം, താമസസൗകര്യം എന്നിവ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവകാശങ്ങളെ പോലെ കടമകളെ കുറിച്ചും ബോധവാന്മാരാണ് കേരളത്തിലെ തൊഴിലാളികൾ. തൊഴിലാളി സംഘടനകൾ ആകെ നോക്കുകൂലി അടക്കമുള്ള പിന്തിരിപ്പൻ രീതികളെ തള്ളിക്കളയുന്നു. എന്നിട്ടും കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ കേന്ദ്ര ധനമന്ത്രി സംസാരിച്ചത് നിഷ്കളങ്കമാണെന്ന് കരുതാനാവില്ല.


കേന്ദ്ര ധനമന്ത്രിയുടെ ഇപ്പോഴത്തെ നോട്ടവും വാക്കും എല്ലാം കമ്മ്യൂണിസ്റ്റ് വിരോധം നിറഞ്ഞതും കേരള വിരുദ്ധവും ആണ്. ആ ചിന്തയിൽ നിന്നാണ് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നത്. കേരളത്തിലെ തൊഴിലന്തരീക്ഷം നേരിട്ട് മനസ്സിലാക്കാൻ ധനമന്ത്രിയെ കേരളത്തിലേയ്ക്ക് ക്ഷണിക്കുന്നു. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് വ്യവസായ പ്രമുഖരടക്കം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെ ഭാഗമാണ് നിർമലാ സീതാരാമൻ എന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home