print edition ആശുപത്രി, ഐടി, മീഡിയ ; ഫെയർ വേജസ് നിയമം കൊണ്ടുവരും : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം
തൊഴിലാളികളെ ലാഭമുണ്ടാക്കാനുള്ള യന്ത്രങ്ങളായല്ല, നാടിന്റെ സമ്പത്തായാണ് ഇടതുപക്ഷ സർക്കാർ കാണുന്നതെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേന്ദ്രം അവകാശങ്ങൾ കവർന്നെടുക്കുമ്പോൾ, അതിനെതിരെ നിൽക്കുകയാണ് കേരളമെന്നും ദേശീയ ലേബർ കോൺക്ലേവിന്റെ ഉദ്‌ഘാടന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
29 തൊഴിൽ നിയമങ്ങളെ കേന്ദ്ര സർക്കാർ വെറും നാല് തൊഴിൽ കോഡുകളിലേക്കു ചുരുക്കി. കോഡ് ഓൺ വേജസ് വരുന്നതോടെ നിലവിലുള്ള 87 തൊഴിൽ മേഖലകളിലെയും മിനിമംവേതനം ഇല്ലാതാകും. പകരം, അൺസ്‌കിൽഡ് മുതൽ ഹൈലി സ്‌കിൽഡ് വരെ നാല് വിഭാഗങ്ങളായി തിരിച്ച് ശമ്പളം നിശ്ചയിക്കും. ഇത് തൊഴിൽ മേഖലയിൽ വലിയ തർക്കങ്ങൾക്ക് വഴിവയ്‌ക്കും. ഇതിനെ നേരിടാൻ ആശുപത്രി, ഐടി, മീഡിയ തുടങ്ങിയ മേഖലകളിൽ ഫെയർ വേജസ് നിയമം കൊണ്ടുവരുന്നത് സംസ്ഥാനം ഗൗരവമായി ആലോചിക്കുന്നുണ്ട്.
മുമ്പ് പത്ത് തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ബോണസ് നിർബന്ധമായിരുന്നു. പുതിയ നിയമത്തിൽ അത് ഇരുപതാക്കി ഉയർത്തി. ഇതുകാരണം ചെറിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ബോണസ് നഷ്ടമാകും. കെട്ടിട നിർമാണ സെസ്സ് പിരിക്കുന്നതിനുള്ള പരിധി ഉയർത്തിയത് ക്ഷേമനിധി ബോർഡുകളുടെ വരുമാനത്തെ ബാധിക്കും. വെബ് അധിഷ്ഠിത പരിശോധന എന്ന പേരിൽ ഫാക്ടറികളിലെ സുരക്ഷാ പരിശോധനകൾ ലഘൂകരിക്കുന്നതും അപകടകരമാണ്.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ലേബർ ഓഫീസർമാർ നേരിട്ട് നടത്തുന്ന പരിശോധന കേരളത്തിൽ നമ്മൾ കർശനമാക്കും. കേന്ദ്രത്തിന്റെ ഫ്‌ളോർ വേജ് കേരളത്തിലെ ജീവിതച്ചെലവിനേക്കാൾ കുറവാണെങ്കിൽ, നമ്മുടെ തൊഴിലാളികൾക്ക് അന്തസ്സായി ജീവിക്കാൻ ആവശ്യമായ ഉയർന്ന വേതനം സംസ്ഥാനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.










0 comments