അച്ഛന് ജനങ്ങൾ നൽകിയ സ്നേഹവും വിശ്വാസവുമാണ് ഏറ്റവും വലിയ പുരസ്കാരം: വി എ അരുൺകുമാർ

വി എ അരുൺകുമാർ, വി എസ് അച്യുതാനന്ദൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഐ എം സ്ഥാപകനേതാക്കളിലൊരാളുമായ വി എസ് അച്യുതാനന്ദന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിൽ പ്രതികരണവുമായി മകൻ വി എ അരുൺകുമാർ. പത്മഭൂഷൺ പുരസ്കാരത്തിൽ സന്തോഷമുണ്ടെന്നും, എന്നാൽ സാധാരണ ജനങ്ങൾ അച്ഛന് നൽകുന്ന സ്നേഹവും വിശ്വാസവുമാണ് ഏറ്റവും വലിയ അംഗീകാരമെന്നും അരുൺകുമാർ പറഞ്ഞു.
പുന്നപ്ര- വയലാർ സമരത്തിന്റെ കനൽവഴികളിലൂടെ നടന്നു തുടങ്ങിയതാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം. ജയിലറകളിലെ മർദനമുറകളോ, അധികാരത്തിന്റെ പ്രലോഭനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങൾക്കൊന്നും അദ്ദേഹം ഒരു പുരസ്കാരവും പ്രതീക്ഷിച്ചിരുന്നില്ല.
അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി. കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യൻ നടന്നുകയറിയത് പുരസ്കാരങ്ങൾ ലക്ഷ്യം വെച്ചല്ല, മറിച്ച് താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്.
ഈ ആദരത്തെ ജനങ്ങൾ അച്ഛന് നൽകുന്ന സ്നേഹമായി കാണുന്നു. എന്നാൽ, ഒരു രാഷ്ട്രം നൽകുന്ന അംഗീകാരം എന്ന നിലയിൽ പത്മവിഭൂഷൺ എന്നത് വലിയൊരു പുരസ്കാരം തന്നെയാണെന്നും അതിൽ കുടുംബം അതീവ സന്തുഷ്ടരാണെന്നും അരുൺകുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.









0 comments