print edition പ്രതിപക്ഷ നേതാവേ കണക്ക് കള്ളം പറയില്ല ; നുണയുടെ ഫ്യൂസ് ഊരി കെഎസ്ഇബി


സ്വാതി സുജാത
Published on Feb 17, 2026, 02:17 AM | 1 min read
തിരുവനന്തപുരം
ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറിയ 2011ൽ കെഎസ്‌ഇബിയുടെ ആകെ നഷ്‌ടം 988.91 കോടിയായിരുന്നു. 2012 ആയപ്പോൾ അത് 1,693 കോടിയായി. ആര്യാടൻ മുഹമ്മദായിരുന്നു വൈദ്യുതി മന്ത്രി. ആകെ 7769.9 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയാണ് യുഡിഎഫ് അധികാരമൊഴിയുന്നത്. അഞ്ചുവർഷവും ദിനചര്യപോലെ ലോഡ് ഷെഡ്ഡിങ്ങും പവർകട്ടുമായിരുന്നു.
നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ഇൗ കാലത്തെക്കുറിച്ചാണ് ‘കെഎസ്‌ഇബി ലാഭത്തിലായ കാലം’ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. ഇപ്പോൾ 50,000 കോടിയുടെ നഷ്ടമെന്നാണ് മറ്റൊരു വാദം. പ്രതിപക്ഷ നേതാവിന് എന്ത് കള്ളവും പറയാം. എന്നാൽ, കണക്കുകൾ കള്ളം പറയില്ല.
എൽഡിഎഫ് അധികാരത്തിലെത്തിയതിന്റെ രണ്ടാംവർഷമായ 2017–-18 മുതൽ കെഎസ്ഇബി ലാഭത്തിലായി. ഇക്കാലയളവിൽ മൊത്തം 6,305 കോടി രൂപയുടെ ധനലാഭം ഉണ്ടായി. ആകെ നഷ്ടം 3449 കോടി രൂപ മാത്രം. 2011-–16 വരെയുള്ള യുഡിഎഫ് കാലത്ത് കെഎസ്ഇബി നടത്തിയ മൂലധന നിക്ഷേപം 5,407 കോടി രൂപയായിരുന്നു. പ്രതിവർഷം ശരാശരി 1081.4 കോടി രൂപ. 2016–-25 എൽഡിഎഫ് സർക്കാറിന്റെ കാലത്ത് മൂലധനനിക്ഷേപം 22760 കോടി രൂപയായി. പ്രതിവർഷം ശരാശരി 2529 കോടി രൂപ. ഇൗ ഇടപെടലും കെഎസ്‌ഇബിയെ ലാഭത്തിലാക്കി. ബോർഡ് പ്രതിസന്ധിയിലാകുമ്പോൾ കൈയുംകെട്ടി നോക്കിനിന്നില്ല എൽഡിഎഫ് സർക്കാർ. സ്വകാര്യവൽക്കരിച്ച് കമ്പനികളാക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശം തള്ളി പൊതുമേഖലാ സ്ഥാപനമായി നിലനിർത്താനും സർക്കാർ പിന്തുണ നൽകി.
കൃത്യമായ ആസൂത്രണത്തിലൂടെ ദീർഘകാല കരാറുകൾക്കൊപ്പം ഹ്രസ്വകാല, ബാങ്കിങ് കരാറുകളിലൂടെ പുറത്തുനിന്ന് വൈദ്യുതി വാങ്ങി. ആഭ്യന്തര ഉൽപ്പാദനം 2092.16 മെഗാവാട്ട് എന്ന റെക്കോഡ് നേട്ടത്തിലേക്കെത്തിച്ചും ലൈനുകൾ നവീകരിച്ച് പ്രസരണ, വിതരണ നഷ്‌ടം കുറച്ചുമാണ് വൈദ്യുതിമേഖലയിലെ പ്രതിസന്ധി ഒഴിവാക്കിയത്. സമ്പൂർണ വൈദ്യുതീകരണത്തിലൂടെ ഉപഭോഗം കൂടിയിട്ടും മുടക്കമില്ലാതെ വൈദ്യുതി എത്തിക്കാൻ സർക്കാരിനായി. അതിനാലാണ് പത്തുവർഷമായി ലോഡ് ഷെഡ്ഡിങ്ങും പവർ കട്ടുമില്ലാത്ത സംസ്ഥാനമായി കേരളം തുടരുന്നത്.










0 comments