മലയോര ഹൈവേ വലിയ കാര്യമല്ലെന്ന്; അധിക്ഷേപിച്ച് വി ഡി സതീശൻ

വി ഡി സതീശൻ (ഇടത്), കുട്ടിക്കാനം–ചപ്പാത്ത്- കട്ടപ്പന പാത (വലത്)
അടിമാലി: മലയോരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ മലയോര ഹൈവേയെ അധിക്ഷേപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മലയോര ഹൈവേ വലിയ കാര്യമല്ലെന്നും ഏതെങ്കിലും ഒരു റോഡ് കാട്ടി വിലയിരുത്തേണ്ടതില്ലെന്നും സതീശൻ പറഞ്ഞു. മലയോര ഹൈവേ മികച്ചതാണെന്ന ദീർഘദൂര ഓട്ടക്കാരൻ മിലിന്ദ് സോമന്റെ പരാമർശം മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു
അടിമാലിയിൽ വാർത്താ സമ്മേളനത്തിൽ സതീശന്റെ പ്രതികരണം.
റോഡ് നല്ലതെന്ന് പണം കൊടുത്ത് സെലിബ്രിറ്റിയെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു. സർക്കാർ കൊണ്ടുവന്ന സെലിബ്രിറ്റി സർക്കാരിനെ കുറിച്ച് നല്ലത് മാത്രമേ പറയൂവെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പീരുമേട്– ദേവികുളം മലയോര ഹൈവേയുടെ ഭാഗമായി കുട്ടിക്കാനം–ചപ്പാത്ത്- കട്ടപ്പന പാതയുടെ പൂർത്തീകരണത്തിന്റെ പ്രചാരണാർഥമായാണ് മിലിന്ദ് സോമൻ പങ്കെടുത്ത ഹിൽ ഹൈവേ റൺ സംഘടിപ്പിച്ചത്. മലയോര ഹൈവേ യൂറോപ്യന്‍ രാജ്യങ്ങളിലെ റോഡുകളുടെ നിലവാരത്തിലുള്ളതാണെന്നും അതിനാലാണ് നഗ്‌നപാദനായി ഓടിയതെന്നും മിലിന്ദ് സോമൻ പ്രതികരിച്ചു. മലയോര ഹൈവേ മുഴുവന്‍ പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും ഓടാനെത്തുമെന്നും മിലിന്ദ് പറഞ്ഞു.
എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ കിഫ്ബി വഴി 235 കോടി രൂപ ചെലവഴിച്ചുള്ളതാണ് ഈ പാത.










0 comments