വിജ്ഞാന സമ്പദ്വ്യവസ്ഥയിലൂന്നിയ നൂതന കമ്പനികളെ കേരളത്തിലേക്ക് സ്വാഗതംചെയ്‌ത് വ്യവസായ മന്ത്രി പി രാജീവ്
യുഎസ് എച്ച്1 ബി വിസാ നയം ; സാധ്യതയുടെ വാതിൽതുറന്ന് കേരളം

മിൽജിത് രവീന്ദ്രൻ
Published on Sep 24, 2025, 02:39 AM | 1 min read
തിരുവനന്തപുരം
അമേരിക്കയുടെ എച്ച്1 ബി വിസാ നിയമങ്ങളിലെ മാറ്റവും ഫീസ് വർധനവും കേരളത്തിന് ഗുണകരമാകുമെന്ന് വിദഗ്‌ധർ. ഐടി രംഗത്ത് അടക്കമുള്ള പ്രൊഫഷണലുകൾക്ക് അമേരിക്ക ആകർഷകമല്ലാതായാൽ നല്ലൊരു ശതമാനംപേർ കേരളത്തിലെ സാധ്യത പ്രയോജനപ്പെടുത്തും. ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾക്ക് ഇവിടെ വലിയ സാധ്യതയുണ്ട്.
മികച്ച ടാലന്റ് പൂളാണ് കേരളത്തിന്റെ സവിശേഷത. ലോകോത്തര നിലവാരമുള്ള എൻജിനിയർമാരും ഐടി വിദഗ്ധരും ഹെൽത്ത്‌കെയർ പ്രൊഫഷണലുകളും മാനേജ്മെന്റ് വിദഗ്ധരും അടങ്ങുന്ന പൂളാണ് കേരളത്തിന്റേത്. നാല് അന്താരാഷ്ട്ര വിമാനത്താവളം, രണ്ട് അന്താരാഷ്ട്ര തുറമുഖം, 17 തുറമുഖം, വാട്ടർമെട്രോ, മെട്രോ റെയിൽ, ദേശീയപാത, റെയിൽവേ, ദേശീയ ജലപാത തുടങ്ങി വിപുലമായ കണക്ടിവിറ്റി സൗകര്യവുമുണ്ട്. നല്ല കാലാവസ്ഥ, വിപുലമായ ഡിജിറ്റൽ കണക്ടിവിറ്റി, രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രവർത്തനചെലവ്, മികച്ച സാമൂഹ്യാന്തരീക്ഷം എന്നിവയും കേരളത്തിന് ഗുണകരമാകും.
ശാസ്‌ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന് കേരളം നൽകുന്ന ഉൗന്നൽ, രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയുടെ സാന്നിധ്യം, ലോകോത്തര നിലവാരത്തിലുള്ള സ്‌റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ, സർക്കാർ നിയന്ത്രിണത്തിലുള്ള മൂന്ന് ഐടി പാർക്ക്, രാജ്യത്ത് ഏറ്റവും മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമെന്ന നേട്ടം എന്നിവയും നമുക്ക് മേൽക്കൈ നൽകുന്നു.
അമേരിക്കയിലടക്കം ലോകമെമ്പാടും ഉയർന്നുവരുന്ന പുതിയ സാഹചര്യങ്ങളുടെ പശ്‌ചാത്തലത്തിൽ വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂന്നിയ നൂതന കമ്പനികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. അതിവേഗത്തിലുള്ള അനുമതികളും നിക്ഷേപകർക്കാവശ്യമായ സഹായവും പിൻവാതിൽ ചെലവുകൾ ഒന്നുമില്ല എന്നതും ഇതുലേക്കുള്ള വഴിതുറക്കുന്നതാണ്. നിരവധി ഇൻസന്റീവും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്.
ഐബിഎം ഉൾപ്പെടെയുള്ള കമ്പനികളുടെ വലിയ നിക്ഷേപം ഇതിനകം എത്തി. നിരവധി കമ്പനികൾ ജിസിസികൾ സ്ഥാപിക്കുന്നതിനായി ചർച്ച നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.








0 comments