print edition ലക്ഷ്യം പിഎസ്‍സിയെ തകർക്കൽ: വിശദീകരണം തേടാതെ ഏകപക്ഷീയ അന്വേഷണം

എസ് കിരൺബാബു
Published on Jul 10, 2026, 12:00 AM | 1 min read
തിരുവനന്തപുരം: ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ സാങ്കേതികപ്പിഴവിനെ തുടർന്ന് പിഎസ്‍സിക്കെതിരെ യുഡിഎഫ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് വിശദീകരണം ചോദിക്കാതെ. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ഏകപക്ഷീയമെന്ന് നിയമവിദഗ്ധർ പറയുന്നു. സർക്കാരിന്റെയോ മറ്റ് രാഷ്ട്രീയ ഇടപെടലുകളോ ഇല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാനാണ് പിഎസ്‍സിക്ക് ഭരണഘടനാ പരിരക്ഷ നൽകുന്നത്. ഏതെങ്കിലും ക്രിമിനൽ കുറ്റമോ ക്രമക്കേടോ അഴിമതിയോ ഉണ്ടായാൽ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെങ്കിലും ഭരണഘടനാപരമായി പാലിക്കേണ്ട ഔചിത്യങ്ങളുണ്ട്. പിഎസ്‍സി, ജുഡീഷ്യറി, നിയമസഭ, ഏജീസ് ഓഫീസ് എന്നിവിടങ്ങളിലെല്ലാം ഇത് ബാധകമാണ്.
ആരോപണങ്ങൾ ഉയരുമ്പോൾ സ്ഥാപനത്തോട് വിശദീകരണം ചോദിക്കുക എന്നതാണ് ആദ്യപടി. അഴിമതിയോ ക്രമക്കേടോ നടന്നതായി പ്രഥമദൃഷ്‌ട്യാ തെളിവില്ലാതിരുന്നിട്ടും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പിഎസ്‍സിക്കെതിരെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നിൽ പിഎസ്‌സിയെ തകർക്കാനുള്ള ഗൂഢലക്ഷ്യമാണ്.
മൂല്യനിർണയത്തിൽ പിഴവുണ്ടായെന്ന് പിഎസ്‍സി തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദ അന്വേഷണത്തിന് എസ്‌പി റാങ്കിലുള്ള വിജിലന്‍സ് ആൻഡ് ഇന്റേണല്‍ സെക്യൂരിറ്റി ഓഫീസറെ ചുമതലപ്പെടുത്തി.
അത്യന്തം രഹസ്യസ്വഭാവമുള്ള പരീക്ഷാ വിഭാഗത്തിലോ മൂല്യനിർണയ വിഭാഗത്തിലോ പുറമേനിന്നുള്ള ആർക്കും പ്രവേശനമില്ല. അതിനാലാണ് പിഎസ്‍സിക്ക് സ്വന്തമായി വി ആൻഡ് എസ്ഒ സംവിധാനമുള്ളത്. പിഎസ്‍സി അംഗങ്ങൾക്ക് പോലും ഇവിടെ പ്രവേശിക്കണമെങ്കിൽ ചെയർമാന്റെ അനുമതി വേണം. ഓൺ സ്‌ക്രീൻ മാർക്കിങ് സോഫ്‌റ്റവെയർ അടക്കം പരിശോധിക്കുന്നതിന് കമീഷൻ അനുമതി നൽകേണ്ടതുണ്ട്. ഇതിന് കാത്തുനിൽക്കാതെ ധൃതിയിൽ സർക്കാർ നടപടിയെടുത്തത് സംശയാസ്‌പദമാണ്.
അന്വേഷണ സംഘം രൂപീകരിച്ചു
പിഎസ്‌സിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് സാന്പത്തിക കുറ്റന്വേഷണ വിഭാഗം ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എൻആർഐ സെൽ എസ്‌പി സക്കറിയാ മാത്യു, ക്രൈംബ്രാഞ്ച് ആസ്ഥാനം ഡിവൈഎസ്‌പി ജി അജയ്‌നാഥ് എന്നിവരാണ് അംഗങ്ങൾ. എഡിജിപി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.










0 comments