അടുത്ത തലവേദന; തളിപ്പറമ്പിൽ കെപിസിസി അംഗം യുഡിഎഫ് വിമത സ്ഥാനാർഥി

കൊയ്യം ജനാർദ്ദനൻ തളിപ്പറമ്പ് മണ്ഡലം അസിസ്‌റ്റന്റ് റിട്ടേണിങ് ഓഫീസർ കെ സന്തോഷ് മുൻപാകെ പത്രിക സമർപ്പിക്കുന്നു
തളിപ്പറമ്പ്: യുഡിഎഫിനെ വീണ്ടും പ്രതിസന്ധിയിലാക്കി തളിപ്പറമ്പിലും വിമതസ്ഥാനാർഥി. കെപിസിസി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന കൊയ്യം ജനാർദ്ദനൻ തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്രനായി ശനിയാഴ്‌ച പത്രിക സമർപ്പിച്ചു.
സിപിഐ എം പുറത്താക്കിയ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മത്സരം. അതിനിടെ നേരത്തെ വിമതനായി പത്രിക നൽകുമെന്ന് അറിയിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പിൻവാങ്ങിയതായി അറിയിച്ചുവെന്നും തനിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചതായും കൊയ്യം ജനാർദ്ദനൻ പറഞ്ഞു. ശനിയാഴ്‌ച പകൽ പന്ത്രണ്ടോടെയാണ് പ്രാദേശിക നേതാക്കൾക്കൊപ്പമെത്തി കൊയ്യം ജനാർദ്ദനൻ പത്രിക നൽകിയത്.
പ്രവർത്തകരുടെ വികാരം മാനിക്കാതെ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിലാണ് പ്രതിഷേധമെന്നും അവരുടെ അഭ്യർഥനപ്രകാരമാണ് മത്സരിക്കുന്നതെന്നും ജനാർദനൻ പ്രതികരിച്ചു. കാലുമാറിയെത്തിയ ടി കെ ഗോവിന്ദൻ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറാണെങ്കിൽ പത്രിക പിൻവലിക്കും. ടി കെ ഗോവിന്ദൻ സ്വതന്ത്രനായാണ് മത്സരിക്കുന്നതെങ്കിൽ പ്രവർത്തകരുടെ വികാരം മാനിച്ച് കോൺഗ്രസ് സ്ഥാനാർഥിയായി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർഷക തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ വി പുഷ്‌പജൻ, കോൺഗ്രസ് ശ്രീകണ്‌പുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ കെ രമേശൻ, മണ്ഡലം വൈസ് പ്രസിഡന്റ് എം കെ രാജീവൻ, തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയംഗം ബി പി ഹംസ, എം വി രാജീവൻ, കെ വി മോഹനൻ തുടങ്ങിയവർ പത്രികസാമർപ്പണവേളയിലുണ്ടായി.










0 comments