print edition "വിജ്ഞാനകേരള'വും തകർത്ത് യുഡിഎഫ്; ജീവനക്കാരെ പിരിച്ചുവിട്ടു

ജെയ്‌സൺ ഫ്രാൻസിസ്
Published on Aug 12, 2026, 01:00 AM | 1 min read
കൊച്ചി : സംസ്ഥാനത്ത് യുവജനങ്ങൾക്കും വീട്ടമ്മമാർക്കും ജോലി ലഭ്യമാക്കിയ വിജ്ഞാനകേരളം പദ്ധതിയിലെ ജീവനക്കാരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടു. വിജ്ഞാനകേരളത്തിന്റെ ഭാഗമായുള്ള കുടുംബശ്രീ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, സംസ്ഥാന, ജില്ലാതല ജീവനക്കാർ, കോർപറേഷൻ, മുനിസിപ്പൽ, പഞ്ചായത്തുതലത്തിൽ സേവനമനുഷ്‌ഠിച്ചിരുന്ന കമ്യൂണിറ്റി അംബാസഡർമാർ എന്നിവരെയാണ് കെ ഡിസ്‌ക് പിരിച്ചുവിട്ടത്.
എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വിജ്ഞാനകേരളം പദ്ധതി തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. കുടുംബശ്രീ വഴി നിയമിച്ചവരെ മുന്നറിയിപ്പില്ലാതെയാണ് പിരിച്ചുവിട്ടത്. സംസ്ഥാനതലത്തിൽ പ്രോഗ്രാം മാനേജർ, മൂന്ന് അസിസ്‌റ്റന്റ് പ്രോഗ്രാം മാനേജർ, സപ്പോർട്ടിങ് സ്‌റ്റാഫ് എന്നിവരും ജില്ലകളിൽ ജില്ലാപ്രോഗ്രാം മാനേജർ, കമ്യൂണിറ്റി അംബാസഡർമാർ എന്നിവരുമാണ് ഉണ്ടായിരുന്നത്. ഇവരുടെ ശന്പളവും കുടിശ്ശികയാണ്. ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച് പദ്ധതിയിൽ തുടരുന്ന ഇന്റേണുകളുരുടെ കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ ഇവർക്കും ശന്പളമില്ല.
കെ ഡിസ്‌കിന് കീഴിലുള്ള കേരള നോളജ് ഇക്കണോമി മിഷൻ, തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് നടപ്പാക്കിയ ‘വിജ്ഞാനകേരള’ത്തിലൂടെ നിരവധിയാളുകൾക്ക് ജോലി നേടിക്കൊടുക്കാൻ എൽഡിഎഫ് സർക്കാരിനായിരുന്നു. തൊഴിൽമേളകൾ സംഘടിപ്പിച്ചു. ഉദ്യോഗാർഥികൾക്ക് നൈപുണി പരിശീലനവും നൽകി. ഐടി, അക്കൗണ്ടന്റ്, ഹോസ്‌പിറ്റാലിറ്റി, സെയിൽസ്, ഓഫീസ് സ്‌റ്റാഫ് തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ ലഭിച്ചവരുണ്ട്. എന്നാൽ, യുഡിഎഫ് അധികാരത്തിലെത്തിയതോടെ പ്രവർത്തനങ്ങളെല്ലാം ഘട്ടംഘട്ടമായി അവസാനിപ്പിച്ചു.










0 comments