അന്ന് ദിവസേന ഒന്നര മുതൽ മൂന്ന് മണിക്കൂർവരെ നീളുന്ന ലോഡ് ഷെഡിങ് വേനൽ കടുക്കുന്നതോടെ പവർകട്ടാകും. വോൾട്ടേജ് കുറവ് ഗാർഹികോപകരണങ്ങൾ നശിപ്പിച്ചു
print edition മണ്ണെണ്ണവിളക്കിന്റെ കരിമണം നെഞ്ചിലൊരു ഭാരമാണ്


സ്വാതി സുജാത
Published on Mar 05, 2026, 03:46 AM | 1 min read
തിരുവനന്തപുരം
‘ഇന്നത്തെ പിള്ളേർക്ക് ലോഡ് ഷെഡിങ് എന്താണെന്നുപോലും അറിയില്ല. ഞങ്ങൾക്ക് അത് ജീവിതത്തിന്റെ ഭാഗമായിരുന്നു’– 2011 മുതൽ 16വരെയുള്ള യുഡിഎഫ് കാലത്തെ ഇരുണ്ട രാത്രികൾ കരിയം സ്വദേശി അറുപത്തേഴുകാരി ശകുന്തള ഓർത്തെടുക്കുന്നു. ‘വൈകിട്ട് ആറരയാകുമ്പോൾ കറന്റ് പോകും. അതിനുമുന്പേ മണ്ണെണ്ണവിളക്ക് തയ്യാറാക്കണം.
കറന്റ് പോയാൽ വീടിനുള്ളിൽ ഒരുതരം ശ്വാസംമുട്ടലാണ്. വിയർത്തൊലിക്കും. ഏറ്റവും സങ്കടം പരീക്ഷാക്കാലത്തായിരുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും കറന്റ് വന്നാൽ സന്തോഷപ്രകടനമാണ്. അത് അധികനേരം നീളില്ല, പത്തുമിനിറ്റ് കഴിയുമ്പോഴേക്കും വീണ്ടും ഇരുട്ടാകും. മണ്ണെണ്ണവിളക്കിന്റെ കരിമണം ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ചിലൊരു ഭാരമാണ്. ഇന്ന് 24 മണിക്കൂറും വെളിച്ചമുണ്ടല്ലോ’– ശകുന്തള പറഞ്ഞു.
ആര്യാടൻ മുഹമ്മദ് വൈദ്യുതിമന്ത്രിയായിരുന്ന യുഡിഎഫ് കാലം ആരംഭിച്ചതുതന്നെ സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനങ്ങൾ നിർത്തിവച്ചാണ്. വൈദ്യുതി കണക്ഷനുകൾക്കായുള്ള നീണ്ട കാത്തിരിപ്പ്. സൗജന്യ കണക്-ഷനുകളും നിർത്തി. ദിവസേന ഒന്നര മുതൽ മൂന്ന് മണിക്കൂർവരെ നീളുന്ന ലോഡ് ഷെഡിങ് വേനൽ കടുക്കുന്നതോടെ പവർകട്ടാകും. ഇടവിട്ടുള്ള വോൾട്ടേജ് കുറവ് ഗാർഹികോപകരണങ്ങൾ നശിപ്പിച്ചു. അഞ്ചുവർഷത്തിനുള്ളിൽ മൂന്നുതവണയായി 47.93 ശതമാനത്തിലേറേയാണ് വൈദ്യുതിചാർജ് വർധിപ്പിച്ചത്. കെഎസ്ഇബിയുടെ കടബാധ്യതയിൽ 2687.01 കോടി രൂപയുടെ വർധനയുണ്ടായി. ഓരോ വർഷവും ശരാശരി 50.4 ശതമാനം വർധന. 2011 –16 കാലത്ത് 7768 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
2006–-2011ലെ എൽഡിഎഫ് സർക്കാർ തുടക്കമിട്ട ചെറുതും വലുതുമായ 38 പദ്ധതികൾ യുഡിഎഫ് അവതാളത്തിലാക്കി. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങി അധികബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിച്ചു. ദുർബല വിഭാഗങ്ങൾക്കുള്ള ആനുകൂല്യവും ഇല്ലാതാക്കി. വൻകിടക്കാരിൽനിന്ന് കുടിശ്ശിക പിരിച്ചെടുക്കുന്നതിലും വീഴ്ച വരുത്തി.










0 comments