ഇരുചക്രവാഹന തട്ടിപ്പ്: കോൺഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി

കണ്ണൂര്‍: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷിക്കുന്ന കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മാത്രം 2000ത്തോളം പരാതികളാണ് ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ജില്ലയില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയാണ് കോടികള്‍ തട്ടിയത്. കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
സിഎസ്‍ആർ ഫണ്ടിന്റെ മറവിൽ 1000 കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തി. സ്‌ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകുമെന്ന് വാഗ്‌ദാനംചെയ്‌ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കുടയത്തൂർ സ്വദേശി അനന്തുകൃഷ്‌ണനെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. അനന്തുകൃഷ്‌ണന്റെ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി വ്യാഴാഴ്‌ച പരിഗണിക്കും.
0 comments