print edition പാതിവില തട്ടിപ്പ് ; ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ ഓഫീസിനുമുന്നിൽ പ്രതിഷേധം

പാതിവില തട്ടിപ്പ് കേസിൽ ഇരയായവർ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ ചെയർമാനായ ‘സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ’ (സൈൻ) സംഘടനയുടെ ഇടപ്പള്ളി മരോട്ടിച്ചുവടിലെ ഓഫീസിനുമുന്നിൽ പ്രതിഷേധിക്കുന്നു
കൊച്ചി
പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ ചെയർമാനായ ‘സൈൻ’ ഓഫീസിനുമുന്നിൽ വീണ്ടും പ്രതിഷേധവുമായി തട്ടിപ്പിന് ഇരയായവർ. ഇടപ്പള്ളി മരോട്ടിച്ചുവടിലെ രാധാകൃഷ്‌ണന്റെ ‘സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ’ (സൈൻ) സംഘടനയുടെ ഓഫീസിലെത്തിയായിരുന്നു പ്രതിഷേധം. പണം നൽകി ഒന്നരവർഷം കഴിഞ്ഞിട്ടും സ്‌കൂട്ടർ ലഭിക്കാത്ത 16 പേരാണ് പ്രതിഷേധിച്ചത്.
പണം തിരികെ ചോദിക്കുമ്പോൾ ചെക്ക് നൽകുകയും, അത് മടങ്ങുന്നതും പതിവായതോടെയായിരുന്നു വീണ്ടും പ്രത്യക്ഷ പ്രതിഷേധം. ദിവസം 20–40 ഓളംപേർ പണം ആവശ്യപ്പെട്ട് എത്താറുണ്ട്. പല ഒഴിവുകളും പറഞ്ഞും ഒറ്റയ്‌ക്കെത്തുന്നവർക്ക് തുച്ഛമായ തുക നൽകിയും മടക്കി അയക്കും, അല്ലെങ്കിൽ കേസ് കൊടുക്കൂ എന്ന ഭീഷണിയും. എന്നാൽ, ആളുകൾ കൂടിയാൽ ഉടൻ ഇവർ ഓഫീസ് അടച്ച് പോകും. ലാപ്‌ടോപ്, ഇരുചക്രവാഹനം എന്നിവ പാതിവിലയ്‌ക്ക് നൽകുമെന്ന വാഗ്‌ദാനം വിശ്വസിച്ച് 20,000 മുതൽ 65,000 രൂപവരെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ നൽകിയത്. നിരവധിപേരിൽനിന്നായി കോടികൾ തട്ടിയെടുത്തു. മാസങ്ങൾ കഴിഞ്ഞിട്ടും വാഹനവും ലാപ്‌ടോപ്പും ലഭിക്കാതായതോടെ, ഓരോരുത്തരായി പരാതിയുമായി എത്തി.
ഇതോടെയാണ് തട്ടിപ്പിന്റെ വ്യാപ്‌തി വെളിപ്പെട്ടത്. മാസങ്ങൾക്കുമുന്പ് പ്രതിഷേധം ശക്തമായപ്പോൾ, സൈൻ സൊസൈറ്റിവഴി പദ്ധതിയിൽ ചേർന്നവർക്ക് പണം മടക്കിനൽകുമെന്ന് എ എൻ രാധാകൃഷ്‌ണൻ വാർത്താസമ്മേളനം നടത്തി ഉറപ്പുനൽകിയിരുന്നു. എന്നാൽ, വാഗ്‌ദാനം പാലിച്ചിട്ടില്ലെന്ന് തട്ടിപ്പിന് ഇരയായവർ പറഞ്ഞു.










0 comments