തൊടുപുഴയിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

തൊടുപുഴ: തൊടുപുഴയിൽ ഭിത്തി ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് മരണം. മുതലക്കോടത്താണ് കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണത്. മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് നിർമാണ തൊഴിലാളികളാണ് മരിച്ചത്. കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് വിവരം.
ഇന്ന് വൈകിട്ട് 4ഓടെയാണ് അപകടമുണ്ടായത്. പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ കെട്ടിടത്തിന്റെ ഭിത്തി തകർന്നുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
നാല് തൊഴിലാളികൾ അപകടത്തിൽപ്പെട്ടിരുന്നു. കോൺക്രീറ്റ് പാളികൾക്കടിയിലായി മണ്ണിൽ പുതഞ്ഞുപോയവരെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വൃദ്ധരായ പുരോഹിതരെ മാറ്റി പാർപ്പിക്കുന്ന സാൻജോ ഹോം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഹോമിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടയാണ് അപകടം.
കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെ കൂറ്റൻ ബീമുകളും കോൺക്രീറ്റ് പാളികളും തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു.









0 comments