യുഡിഎഫ് നാടകം; എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച തിരൂരിലെ ഭിന്നശേഷി പുനരധിവാസ ഗ്രാമം വീണ്ടും ഉദ്ഘാടനം ചെയ്തു

എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച തിരൂര്‍ ആതവനാട്ടെ ഭിന്നശേഷി പുനരധിവാസ ഗ്രാമം പദ്ധതി രണ്ടാമത് ഉദ്ഘാടനം ചെയ്ത് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍ ശിലാഫലകം അനാഛാദനംചെയ്യുന്നു
മലപ്പുറം : എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച "ഭിന്നശേഷി പുനരധിവാസ ഗ്രാമം' പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ പേരിലാക്കി വീണ്ടും ഉദ്ഘാടനംചെയ്ത് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ ആതവനാട് പുത്തനത്താണി ചുങ്കം പാലക്കാട്ടുപറമ്പില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കല്ലിട്ട പദ്ധതിയുടെ പേരിലാണ് ഉദ്ഘാടന നാടകം അരങ്ങേറിയത്.
ഫെബ്രുവരി 26ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രിയായിരുന്ന ആര്‍ ബിന്ദുവാണ് സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന് തിരൂരില്‍ കല്ലിട്ടത്. എംഎല്‍എയായിരുന്ന കുറുക്കോളി മൊയ്തീനാണ് അധ്യക്ഷനായത്. ഇത് മറച്ചുവച്ച്, യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാന്‍ തിങ്കളാഴ്ച മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍ വീണ്ടും നിര്‍മാണോദ്ഘാടനം നടത്തി. എംഎല്‍എ തന്നെയായിരുന്നു അധ്യക്ഷന്‍. പുതിയ പദ്ധതിയെന്ന് തോന്നിപ്പിക്കാനായി പത്രങ്ങളില്‍ മന്ത്രിയുടെ ലേഖനവും നല്‍കി.
മന്ത്രിയായിരുന്ന ആര്‍ ബിന്ദു തിരൂര്‍ ആതവനാട് പുത്തനത്താണി ചുങ്കം പാലക്കാട്ടുപറമ്പില്‍ ഫെബ്രുവരി 26ന് ഭിന്നശേഷി പുനരധിവാസത്തിന് കല്ലിട്ട വാര്‍ത്ത പിറ്റേന്ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചപ്പോള്‍
"ഭിന്നശേഷി സൗഹൃദ കേരളം' ലക്ഷ്യവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂന്ന് പുനരധിവാസ ഗ്രാമങ്ങൾ നിർമിക്കാനാണ് തീരുമാനിച്ചത്. തിരുവനന്തപുരം കാട്ടാക്കടയിലും കൊല്ലം പുനലൂരിലുമാണ് മറ്റു രണ്ടെണ്ണം. തിരൂരില്‍ 65.48 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഘട്ട നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കി. അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് വൊക്കേഷണൽ ട്രെയിനിങ് ബ്ലോക്ക്, ഡേ കെയർ സെന്റർ, ഹോർട്ടികൾച്ചർ ഏരിയ, റോഡ് നിർമാണം എന്നിവ ആദ്യഘട്ടം പൂർത്തിയാക്കാനും തുടർപ്രവർത്തനങ്ങൾക്ക് നബാർഡ് സഹായം ലഭ്യമാക്കാനും തീരുമാനിച്ചു. വെല്ലുവിളികൾ നേരത്തേ കണ്ടെത്തി ഇടപെടൽ നടത്താനുള്ള സൗകര്യം, സ്‌പെഷ്യൽ സ്കൂൾ, തെറാപ്പി – കൗൺസിലിങ് സംവിധാനം, തൊഴിൽ പരിശീലനകേന്ദ്രം, പകൽ പരിചരണകേന്ദ്രം, കളിക്കളം എന്നിവ സജ്ജമാക്കും. രക്ഷാകർതൃ ശാക്തീകരണ പരിപാടികളുമുണ്ടാകും. മാതാപിതാക്കളുടെ അഭാവത്തിൽ കുട്ടികൾക്കുള്ള സംരക്ഷണം ഒരുക്കുമെന്നും ആര്‍ ബിന്ദു പ്രഖ്യാപിച്ചിരുന്നു.










0 comments