ആരോപണങ്ങളിൽ തളരാത്ത ആതുരാലയം; ഇത് മികവിന്റെ നേർസാക്ഷ്യം

തിരുവനന്തപുരം:
ദിവസവും 3500 മുതൽ 4000 രോഗികൾ എത്തുന്ന തിരുവനന്തപുരത്തിന്റെ ആതുരാലയം. ഇതര ജില്ലക്കാരും സംസ്ഥാനക്കാരുമടക്കം എത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രി. പരാതികളും പരിഭവങ്ങളും പരിഹരിച്ച് മുന്നോട്ടുപോകുന്ന മെഡിക്കൽ കോളേജിന് പറയാനുള്ളത് മികവുകളുടെ കഥ. വർഷങ്ങൾക്കുമുമ്പ് ആയിരത്തോളം രോഗികൾ മാത്രമെത്തിയിരുന്ന മെഡിക്കൽ കോളേജിനെ ഇന്നുകാണുന്ന നിലയിൽ വളർത്തിയത് ഇടതുപക്ഷ സർക്കാർ.
ചരിത്രത്തിലാദ്യമായി ദേശീയ റാങ്കിങ് പട്ടികയിൽ മെഡിക്കൽ കോളേജും ഡെന്റൽ കോളേജും എത്തിയത് കഴിഞ്ഞ വർഷമാണ്.
25 അധ്യാപക തസ്തിക സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി ക്രിട്ടിക്കൽ കെയർ, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കാനും നടപടിയായി. എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. എസ്എടിയിൽ എസ്എംഎ ക്ലിനിക് ആരംഭിച്ചതും കേന്ദ്രസർക്കാർ എസ്‌എടിയെ അപൂർവ രോഗങ്ങൾക്കുള്ള മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തതും ഇക്കാലയളവിലാണ്. ഇത്തരത്തിൽ മാറ്റങ്ങളുമായി മുന്നോട്ട് പോകുന്ന സ്ഥാപനത്തെ ചില ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അടച്ചാക്ഷേപിക്കുകയാണ് മാധ്യമങ്ങൾ.
കിഫ്‌ബി ഫണ്ടിൽ 760 കോടി രൂപയുടെ സമഗ്രപദ്ധതിയിൽ രണ്ടാംഘട്ട പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത്‌ലാബ് ഉൾപ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റർ ആരംഭിച്ചതും ഇവിടെയാണ്.
തുടർച്ചയായ കേന്ദ്ര അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്കായി 10,431.73 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ സർക്കാർ മാറ്റിവച്ചത്. വൈദ്യശുശ്രൂഷ, പൊതുജനാരോഗ്യ മേഖലയ്ക്കുള്ള പദ്ധതി വിഹിതം 2915.49 കോടി രൂപയായി ഉയർത്തി. ഇത് മുൻവർഷത്തേക്കാൾ 97.96 കോടി രൂപ അധികമാണ്.










0 comments