print edition സിസ്റ്റം പെർഫെക്ട്

ശ്വേത ഷേണായ്– എസ് മണികണ്ഠൻ ദന്പതികളുടെ വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ സബ് രജിസ്‌ട്രാർ പി ബി കൃഷ്ണകുമാർ കെെകൊടുക്കുന്നു
കെ എ നിധിൻനാഥ്
Published on Mar 23, 2026, 12:00 AM | 1 min read
തൃശൂർ : ‘റൊമ്പ ടൈം എടുക്കുമെന്ന് നിനച്ച് താ വന്തേ, എന്നാ വേഗമാ മുടിഞ്ചിടിച്ച്’– ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിഞ്ഞ് "കെ സ്‌മാർട്' വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയശേഷം കോയമ്പത്തൂർ സ്വദേശികളായ ദമ്പതിമാർ എസ് ശ്വേത ഷേണായിയും എസ് മണികണ്ഠനും പറഞ്ഞു. ‘സിസ്റ്റം പെർഫെക്ട്’ എന്ന ഒറ്റവാക്കായിരുന്നു രജിസ്‌ട്രേഷൻ നടപടികളെക്കുറിച്ച് ചോദിച്ചപ്പോൾ ഐടി ജീവനക്കാരിയായ ശ്വേതയുടെ മറുപടി. കെ സ്‌മാർട് വഴി രജിസ്റ്റർ ചെയ്യാനായി ക്ഷേത്രത്തിനോട് ചേർന്ന് നഗരസഭ പ്രത്യേക ഓഫീസ് ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഓൺലൈൻ സേവനങ്ങൾ നൽകാനായി കുടുംബശ്രീ ജീവനക്കാരുണ്ട്.
വിവാഹശേഷം ക്ഷേത്രത്തിൽനിന്ന് ലഭിക്കുന്ന സാക്ഷ്യപത്രവും രേഖകളുമായി വന്നാൽ 10 മിനിറ്റിനുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഇതിനുശേഷം ഓൺലൈനിൽനിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്‌തെടുക്കാം. നേരിട്ടെത്താതെ വീഡിയോ കെവൈസി വഴിയും വിവാഹം രജിസ്ട്രർചെയ്യാം. 2024 ജനുവരി മുതലാണ് വിവാഹ രജിസ്‌ട്രേഷൻ കെ സ്‌മാർട് വഴിയാക്കിയത്. അതിനുശേഷം ഗുരുവായൂരിൽ 15,484 വിവാഹം രജിസ്റ്റർ ചെയ്‌തു. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹ സർട്ടിഫിക്കറ്റ് 30 മിനിറ്റിൽ നൽകിയിരുന്നു.
മണിക്കൂറുകൾക്കുള്ളിൽ ട്രേഡ് ലൈസൻസ്
കൊച്ചി: ‘ചെറുകിട സംരംഭം തുടങ്ങാൻ ഓഫീസ് കയറിയിറങ്ങേണ്ടിവന്നവരുടെ അനുഭവങ്ങൾ മനസ്സിലുണ്ടായിരുന്നു. ലൈസൻസ് കിട്ടുമെന്ന പ്രതീക്ഷപോലുമില്ലാതെയാണ് കൂത്താട്ടുകുളം മുനിസിപ്പൽ ഓഫീസിൽ എത്തിയത്. എന്നാൽ ഉദ്യോഗസ്ഥൻ കെ സ്‌മാർട്ടിന്റെ വിവരങ്ങളും അപേക്ഷിക്കേണ്ടവിധവും പറഞ്ഞുതന്നു. അപേക്ഷിച്ച് മണിക്കൂറുകൾക്കുള്ളിൽ ട്രേഡ് ലൈസൻസ് ലഭിച്ചുവെന്നത് ഇപ്പോഴും അവിശ്വസനീയം’–കൂത്താട്ടുകുളം കിഴകൊന്പ് സ്വദേശി കൊച്ചുപുരക്കൽ ബിയൂഷ് ബേബിയുടെ വാക്കുകളിൽ ഒട്ടും ബുദ്ധിമുട്ടാതെ ലൈസൻസ് കിട്ടിയതിന്റെ ആഹ്ലാദം. n കൂത്താട്ടുകുളത്ത് ടയർ കട നടത്താനായിരുന്നു ബിയൂഷിന് ട്രേഡ് ലൈസൻസ്.
‘‘കെ സ്‌മാർട്' വരുംമുന്പ് ഇത്തരം സേവനങ്ങൾ ലഭിക്കാൻ ഓഫീസ് കയറിയിറങ്ങണമായിരുന്നു. ഇതിനുപുറമേ കാലതാമസവും. എന്നാൽ, കെ സ്‌മാർട്ട് വഴി അപേക്ഷ നൽകി, അതിവേഗം ലൈസൻസ് കൈയിലെത്തി’. കെ സ്‌മാർട്ടിന് ബിയൂഷ് നൽകുന്നത് നൂറിൽ നൂറുമാർക്ക്. സംസ്ഥാന സർക്കാർ കെ സ്‌മാർട്ട് കൊണ്ടുവന്നത് ഞങ്ങളെ പോലുള്ള നിരവധി പേർക്ക് ഉപകാരമായി. കൂടുതൽ ആളുകളിൽ ഇതെത്തിക്കണം – ബിയൂഷ് പറഞ്ഞു.










0 comments