‘ടൗൺഷിപ് സ്‌കോർട്ട്‌ലൻഡിനേക്കാൾ മനോഹരം’

ടൗൺഷിപ് സന്ദർശിക്കാൻ എത്തിയ സ്‌കോർട്ട്‌ലൻഡിൽ നിന്നുള്ള സഞ്ചാരികളായ ബർണാഡും ജെയിംസും

സ്വന്തം ലേഖകൻ
Published on Mar 16, 2026, 11:29 AM | 1 min read
കൽപ്പറ്റ: ‘സ്‌കോർട്ട്‌ലൻഡിൽ ഞങ്ങൾ താമസിക്കുന്നതിനെക്കാൾ മികച്ച സൗകര്യമുള്ള വീടാണല്ലോയിത്. അതിമനോഹരം. ഇവിടെ താമസിക്കാൻ ആഗ്രഹം തോന്നുന്നു. ഇത് ലോക മാതൃകതന്നെ'– വയനാട് കാണാനെത്തി ഉരുൾ അതിജീവിതരുടെ ടൗൺഷിപ് സന്ദർശിച്ചപ്പോൾ സ്‌കോർട്ട്‌ലൻഡുകാരായ ബർണാഡിന്റെയും ജെയിംസിന്റെയും വാക്കുകളിൽ അത്ഭുതം.
ഞായർ രാവിലെയാണ് ഇരുവരും മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ നിർമിച്ച അതിജീവന മാതൃക കാണാനെത്തിയത്. ‘മഹാദുരന്തത്തെക്കുറിച്ച് അറിഞ്ഞിരുന്നു. കേരളത്തിൽ എത്തിയപ്പോൾ കൽപ്പറ്റയിൽ സർക്കാർ നിർമിച്ച വീടുകൾ കാണണമെന്നായി ആഗ്രഹം. വീടുകൾ നേരിട്ട് കണ്ടപ്പോൾ അമ്പരന്നുപോയി. ലോകത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തിലൊരു പുനരധിവാസമുണ്ടോയെന്ന് അറിയില്ല. നിർമാണ രീതിയെല്ലാം എത്ര ആധുനികം ’– ജെയിംസിന് ടൗൺഷിപ്പിന്റെ സവിശേഷതകൾ എത്രവിവരിച്ചിട്ടും മതിയായില്ല.
ടൗൺഷിപ് സന്ദർശിച്ച് നിരവധി ഫോട്ടോ എടുത്ത് സൂക്ഷിച്ചെന്നും കേരളത്തിലെ സർക്കാരിന്റെ മികവ് നാട്ടിലെത്തി എല്ലാവരോടും പങ്കുവയ്‌ക്കുമെന്നും ബർണാഡ് പറഞ്ഞു. ടൗൺഷിപ്പാകെ കറങ്ങിനടന്ന് വീടുകളിലും പുന്തോപ്പുകളിലും സമയം ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.
ഞായറാഴ്‌ച വിദേശികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് കുടുംബസമേതവും സുഹൃത്തുകളൊടൊപ്പവുമെല്ലാം ടൗൺഷിപ് കാണാനെത്തിയത്. ആദ്യഘട്ടം ഉദ്‌ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും വിവിധ ജില്ലകളിൽനിന്നും വാഹനങ്ങൾ ഉൾപ്പെടെ ബുക്ക് ചെയ്‌ത് എത്തി ആളുകൾ നിറയുകയാണ്. അവധി ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്.









0 comments