'സിനിമ സെറ്റുകളിൽ ലഹരി ഉപയോഗിക്കില്ല'; നിർമാതാക്കളുടെ കരാറിനെ പിന്തുണച്ച് ടൊവിനോ

കൊച്ചി: മയക്കുമരുന്ന് വിരുദ്ധ സത്യവാങ്മൂലം നടന്മാരിൽ നിന്ന് വാങ്ങാനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നീക്കത്തെ പിന്തുണച്ച് ടൊവിനോ തോമസ്. നിർമാതാക്കളുടെ കരാറിന് ഒപ്പം നിൽക്കണം, സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കരുത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകൾ ഉൾപ്പെടെ എവിടെയും മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ടൊവിനോ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ടൊവിനോ.
' ലഹരി ഉപയോഗിക്കില്ല' എന്ന് സിനിമ പ്രവർത്തകരിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയിൽ തീരുമാനമായതായാണ് റിപ്പോർട്ടുകൾ. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നൽകേണ്ടത്. അഭിനോതാക്കളും അണിയറ പ്രവർത്തകരുമുൾപ്പെടെ സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇത് ബാധകമായിരിക്കും. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ പുതിയ തീരുമാനം നടപ്പിലാക്കുമെന്നാണ് വിവരം.
മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കണമെങ്കിൽ ഇനി മുതൽ സിനിമാ ചിത്രീകരണം നടക്കുമ്പോൾ ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ്മൂലം നൽകേണ്ടിവരും. വേതന കരാറിനൊപ്പം സത്യവാങ്മൂലവും നിർബന്ധമാക്കാനാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. സിനിമ സെറ്റുകളിലെയും ചലച്ചിത്ര പ്രവർത്തകരുടയും ലഹരി ഉപയോഗം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയണ് ലഹരി ഉപയോഗത്തിന് തടയിടാനുള്ള സംഘടനയുടെ നീക്കം. ഇന്ന് നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ വിഷയം ചർച്ച ചെയ്ത് മറ്റ് സിനിമ സംഘടനകളുടെയും അഭിപ്രായം തേടും.









0 comments