ദേശീയ പാതയിലെ ഗതാഗത കുരുക്ക്: ടോൾ പ്ലാസയിലേക്ക് എൽഡിഎഫ് മാർച്ച് നാളെ

തൃശൂർ: ദേശീയപാത 544ലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പാലിയേക്കര ടോൾപ്ലാസ പരിസരത്തേയ്ക്ക് തിങ്കഴാഴ്‌ച പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10ന് തലോർ സർവീസ് സഹകരണ ബാങ്ക് പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. ടോൾപ്ലാസ പരിസരത്ത് ചേരുന്ന പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യും. എൽഡിഎഫിന്റെ സംസ്ഥാന–-ജില്ലാ നേതാക്കൾ സംസാരിക്കും.
ദേശീയപാതയിൽ കല്ലിടുക്ക്, മൂടിക്കോട്, ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ നടക്കുന്ന മേൽപ്പാല–- അടിപ്പാത നിർമാണ പ്രവൃത്തി മന്ദഗതിയിലാണ്. നാമമാത്രമായ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് പ്രവൃത്തി. ലക്ഷകണക്കിന് ആളുകൾ ദൈനം ദിനം യാത്ര ചെയ്യുന്ന അതീവ പ്രാധാന്യമുള്ള റോഡിൽ നിർമാണം നടത്തുമ്പോഴുള്ള മുൻകരുതലുകളോ ആവശ്യമായ ക്രമീകരണങ്ങളോ ദേശീയ പാത അതോറിറ്റി സ്വീകരി ച്ചിട്ടില്ല.
കാലവർഷം ആരംഭിച്ചതുമുതൽ ദേശീയ പാതയിൽ വലിയ കുഴികളുണ്ടായി. നിർമാണ സ്ഥലങ്ങളിലെ സബ്‌വേകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും റോഡുകൾ തകരുകയും ചെയ്‌തു. ഇതുമൂലം മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണുണ്ടാകുന്നത്. രോഗികളുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകളും വാഹനങ്ങളും മണിക്കൂറുകളാണ് ഗതാഗതക്കുരുക്കിൽ അകപ്പെടുന്നുണ്ട്. ദേശീയ പാതയിലെ കുഴികളിലെ അറ്റകുറ്റ പണികൾ ഉടനടി പൂർത്തിയാക്കണം, നിർമാണ പ്രവർത്തനങ്ങളിലെ മെല്ലെപോക്ക് അവസാനിപ്പിക്കണം, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ ദേശീയ പാത അതോറിറ്റി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
0 comments