പാലിയേക്കരയിൽ വീണ്ടും ടോൾ വര്‍ധന; ദേശീയപാത അതോറിറ്റി അനുമതി നൽകി

കൊച്ചി: ദേശീയപാത 544 ലെ പാലിയേക്കരയിലെ ടോൾ നിരക്ക് വർധിപ്പിക്കുന്നു. ദേശീയപാത അതോറിറ്റി കരാർ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ അനുമതി നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരം നിലവിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തി വച്ചിരിക്കുകയാണ്. സെപ്തംബർ ഒമ്പത് വരെയാണ് ടോൾ പിരിവ് നിർത്തി വച്ചിരിക്കുന്നത്.
പുതുക്കിയ നിരക്കനുസരിച്ച് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് ഇനിമുതൽ അഞ്ചുരൂപ മുതൽ 15 രൂപ വരെ അധികം നൽകേണ്ടിവരും. കാറുകൾക്ക് ഒരു ഭാഗത്തേക്കുള്ള ടോൾ 95 രൂപയാക്കി. നിലവിൽ 90 രൂപയാണ് കാറുകൾക്ക് ഈടാക്കിയിരുന്നത്. ദിവസം ഒന്നിൽകൂടുതൽ യാത്രയ്ക്ക് 140 രൂപ എന്നത് മാറ്റമില്ലാതെ തുടരും.
ചെറുകിട വാണിജ്യ വാഹനങ്ങൾ - 165, ഒന്നിൽ കൂടൂതൽ യാത്രകൾക്ക് - 245. ബസ്, ട്രക്ക് എന്നിവയ്ക്ക് - 330, ഒന്നിൽ കൂടുതൽ യാത്രകൾക്ക് - 495. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് - 530, ഒന്നിൽ കൂടുതൽ യാത്രകൾക്ക് - 795 എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ.
ദേശീയപാതയിലെ ടോൾ പിരിവ് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലൽക്കുമ്പോൾ തന്നെയാണ് വീണ്ടും ടോൾ ഉയർത്തുന്നത്. നിലവിൽ നിർത്തിവച്ചിരിക്കുന്ന ടോൾ പിരിവ് വീണ്ടും ആരംഭിക്കുമ്പോൾ പുതിയ നിരക്കായിരിക്കും ഈടാക്കുക.









0 comments