print edition ഒന്നരവയസുകാരന്റെ മരണം: ആശുപത്രിയുടേത് കുറ്റകരമായ അനാസ്ഥ- ബാലാവകാശ കമീഷൻ

പയ്യന്നൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ ഒന്നര വയസ്സുകാരൻ മരിക്കാനിടയാക്കിയ സംഭവത്തിൽ ബാലാവകാശ കമീഷൻ ചെയർപേഴ്‌സണ്‍ കുട്ടിയുടെ വീട് സന്ദർശിച്ചു. അച്ഛൻ സൂരജ്, അമ്മ വിജിഷ, കുടുംബാംഗങ്ങൾ എന്നിവരോട് കമീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാര്‍ സംസാരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനുമായുള്ള യോഗം മൂന്നു ദിവസത്തിനുള്ളിൽ ഓൺലൈനായി നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിലെടുക്കേണ്ട നടപടി കമീഷൻ ചർച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കമീഷൻ അംഗങ്ങളായ ബി മോഹൻ കുമാർ, ഡോ. എഫ് വിൽസൺ, സിസിലി ജോസഫ്, കെ കെ ഷാജു എന്നിവരും ഉണ്ടായിരുന്നു.
ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്ന് പയ്യന്നൂർ ഡിവൈഎസ്‌പി എൽ ഷൈജു പറഞ്ഞു. പീഡിയാട്രീഷന്‍ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ആരതി അന്തര്‍ജനം എന്നിവരുടെ മൊഴിയെടുത്തു. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി. അനസ്‌തേഷ്യ നല്‍കിയ ഡോ. അഞ്ജലി പൊതുവാളിനെ ചോദ്യംചെയ്തിട്ടില്ല.കേസില്‍ അഞ്ജലിയെ മാത്രമാണ് പ്രതി ചേർത്തത്. അനസ്തേഷ്യ നൽകേണ്ടവിധത്തിലുള്ള മുറിവ് ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന.









0 comments