നഗരസഭാ ഉദ്യോഗസ്ഥര്‍ക്കായി കൈക്കൂലി: ലീഗ് പ്രവര്‍ത്തകനായ താല്‍ക്കാലിക വാച്ച്മാന്‍ അറസ്റ്റില്‍

തിരൂർ: ആയുർവേദ ക്ലിനിക്കിന് ലൈസൻസ് അനുവദിക്കുന്നതിന് തിരൂർ നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം കൈക്കൂലി വാങ്ങിയ താല്‍ക്കാലിക വാച്ച്‌മാനെ വിജിലന്‍സ് സംഘം പിടികൂടി. യൂത്ത് ലീഗ് പ്രവർത്തകനായ തിരൂർ പയ്യനങ്ങാടി തുമ്പിൽ ശിഹാബുദ്ദീനാണ് അറസ്റ്റിലായത്.
ആയുർവേദ വെൽനസ് കേന്ദ്രത്തിന് ലൈസൻസ് അനുവദിക്കണമെങ്കിൽ 10,000 രൂപ കൈക്കൂലി നൽകണമെന്ന് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, ജെഎച്ച്ഐ സതീശൻ എന്നിവര്‍ ആവശ്യപ്പെട്ടെന്നാണ് വിജിലന്‍സിന് കന്മനം സ്വദേശി പരാതി നല്‍കിയത്. പണം ശിഹാബുദ്ദീന് നല്‍കാനായിരുന്നു നിര്‍ദേശം. വിജിലന്‍സ് നിര്‍ദേശപ്രകാരം വെള്ളി വൈകിട്ട് ആറോടെ പരാതിക്കാരന്‍ നഗരസഭാ ഓഫീസിലെത്തി പണം കൈമാറി. ഈസമയം സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയായിരുന്നു. ശിഹാബുദ്ദീനെ കസ്റ്റഡിയിലെടുത്തു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കായി ഓഫീസില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. രേഖകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മലപ്പുറം വിജിലൻസ് ഡിവൈഎസ്‌പി എം ഗംഗാധരന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ റിയാസ് ചാക്കീരി, റഫീഖ്, സന്ദീപ് കുമാർ, എസ്ഐമാരായ മധുസൂധനൻ, സതീശൻ, എഎസ്ഐമാരായ രത്നകുമാരി വിജയകുമാർ, സീനിയർ സിപിഒമാരായ രാജീവ്, ശ്രീജേഷ്, സുബിൻ, സിപിഒ വിക്ടർ എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.










0 comments